കാസർകോട് : ലോക്ഡൗൺ ലംഘിക്കുന്നവരെ കണ്ടെത്താൻ സംസ്ഥാനത്ത് പൊലീസ് നടത്തിയ ആകാശ നിരീക്ഷണത്തിനിടെ പത്തോളം ഡ്രോൺ ക്യാമറകൾ തകരാറിൽ. സൗജന്യ സഹായം വാഗ്ദാനം ചെയ്ത് രംഗത്ത് എത്തിയ ഡ്രോൺ ഓപ്പറേറ്റർമാർക്ക് ഇതോടെ ലക്ഷങ്ങളുടെ വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. സർക്കാർ ഇടപെട്ട് സാമ്പത്തിക സഹായം നൽകണമെന്നാണ് ഇവരുടെ ആവശ്യമെന്ന് റിപ്പോർട്ട് .
സംസ്ഥാനത്ത് 350 ഓളം ക്യാമറകളാണ് ലോക്ക് ഡൗണിലെ ആകാശ നിരീക്ഷണത്തിനായി ഉപയോഗിക്കുന്നത്. അനാവശ്യമായി പുറത്തിറങ്ങുന്നവരെയും കൂട്ടംകൂടുന്നവരെയും പിടികൂടാൻ പൊലിസ് ഡ്രോൺ കാമറ ഓപറേറ്റർമാരുടെ സഹായത്തോടെ നടത്തുന്ന ആകാശ നിരീക്ഷണങ്ങളുടെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
കാസർകോട്, പാലക്കാട്, മലപ്പുറം എന്നി ജില്ലകളിലെ നിരീക്ഷണ പറക്കലിനിടെയാണ് ഡ്രോണുകൾക്ക് തകരാർ സംഭവിച്ചത്. കൂടുതൽ നേരം വെയിലേറ്റ് ബാറ്ററിക്ക് കേടുപാട് സംഭവിച്ചും കാറ്റ് കൂടുതലുള്ള സ്ഥലങ്ങളിൽ നിയന്ത്രണം തെറ്റിയുമാണ് പത്തോളം ക്യാമറകൾ തകരാറിലായത്. ലക്ഷങ്ങൾ വിലയുളളതാണ് ഡ്രോൺ ക്യാമറകൾ പലതും. ഇതിന്റെ അറ്റകുറ്റ പണിക്ക് തന്നെ ധാരാളം പണം വേണം. കൂടാതെ സ്പെയർപാർട്സ് നിലവിൽ കിട്ടാനുളള ക്ഷാമവുണ്ട്.
സംസ്ഥാനത്ത് മൂന്നുതരണം ഡ്രോണുകളാണ് നിലവിൽ നിരീക്ഷണത്തിനായി ഉപയോഗിക്കുന്നത്. സിനിമയിലും മറ്റും ഉപയോഗിക്കുന്ന ഇൻസ്പെയർ ടു എന്ന ഡ്രോണിന് 12 ലക്ഷമാണ് വില. വിവാഹങ്ങൾക്കും മറ്റും ഉപയോഗിക്കുന്ന ഫാൻറം-നാലിന് ഒന്നരമുതൽ നാലുലക്ഷം വരെയും മാവിക്ക് എന്ന വിഭാഗത്തിലുള്ളതിന് ഒന്നരമുതൽ രണ്ടുലക്ഷംവരെയും വിലയുണ്ട്. ഇത്രയും വില വരുന്ന ഡ്രോണുകൾ തകരാറിലായിട്ടും സാമ്പത്തിക സഹായം ലഭിക്കാത്തതിനാൽ ഇവർ ബുദ്ധിമുട്ടിലാണ്.