തിരുവനന്തപുരം: പ്രളയ പുനർനിർമ്മാണത്തിനായി കേരളത്തിന് 500 ദശലക്ഷം ഡോളറിന്‍റെ സഹായം വാഗ്ദാനവുമായി ലോകബാങ്ക്. അടിയന്തരമായി 55 ദശലക്ഷം ഡോളർ അനുവദിക്കാൻ തയാറാണെന്നും ലോകബാങ്ക് അറിയിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനുമായി ലോക ബാങ്ക് പ്രതിനിധികൾ നടത്തിയ ചർച്ചയിലാണ് വാഗ്ദാനമുണ്ടായിരിക്കുന്നതെന്ന് സർക്കാർ അറിയിച്ചു.
സാമ്പത്തിക സഹായത്തിന് പുറമേ കൂടുതൽ സഹായങ്ങൾ ലഭിക്കുന്നതിന് വേണ്ട ഉപദേശവും ലോക ബാങ്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. പ്രളയ പുനർനിർമാണത്തിന് സാങ്കേതിക സഹായവും ലോക ബാങ്ക് നൽകാമെന്ന് സർക്കാരിനെ അറിയിച്ചു. പ്രളയം മൂലം സംസ്ഥാനത്തിന് 25,000 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്ന് ലോക ബാങ്ക് വിലയിരുത്തിയിരുന്നു.
ലോക ബാങ്കിന്‍റെ സഹായം കേന്ദ്ര സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ച് സ്വീകരിക്കുമെന്നാണ് സർക്കാർ അറിയിച്ചത്.
കേരളത്തിന്‍റെ കടമെടുപ്പ് പരിധി കേന്ദ്രം ഉയർത്തിയാലെ ലോക ബാങ്ക് സഹായം വാങ്ങാൻ കഴിയൂ.
ഇക്കാര്യം നേരത്തെ സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. കടമെടുപ്പ് പരിധി ഉയർത്തുന്ന കാര്യം പരിഗണിക്കാമെന്ന് കേന്ദ്രം ഉറപ്പു നൽകിയെന്ന് നേരത്തെ മന്ത്രി തോമസ് ഐസക്കും വ്യക്തമാക്കിയിരുന്നു.