തിരുവനന്തപുരം: കേരള സർവ്വകലാശാലയുടെ ഉത്തരക്കടലാസുകൾ ചോർന്ന സംഭവത്തിൽ ക്രൈം ബ്രാഞ്ച് കേസെടുത്തു. ഉത്തരക്കടലാസുകൾ ചോർന്നത് കേരള സർവ്വലാശാലയുടെ കേന്ദ്രീകൃത മൂല്യനിർണ ക്യാമ്പിൽ നിന്നാണെന്നാണ് വിവരം.
2016, 2017, 2018 വർഷത്തെ 45 ഉത്തരകടലാസുകൾ ചോർന്നുവെന്ന് രജിസ്ട്രാർ പരാതിയിൽ പറയുന്നു.
കേരള സർവ്വകലാശാല രജിസ്ട്രാർ നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ തച്ചങ്കരിയാണ് കേസെടുക്കാൻ നിർദ്ദേശം നൽകിയത്.
വിവാദമായ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് കത്തിക്കുത്ത് കേസിന്റെ അന്വേഷണത്തിനിടെയാണ് മുഖ്യപ്രതികളിലൊരാളായ ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്ന് ഉത്തരക്കടലാസുകൾ കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് രജിസ്റ്റർ ചെയ്തിരുന്ന കേസും ക്രൈം ബ്രാഞ്ചിന് കൈമാറി.