ചരിത്രത്തിലാദ്യമായി ഉത്തര കൊറിയക്ക് പ്രഥമ വനിത. ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്‍റെ ഭാര്യ റി സോൾ ജുവിനു രാജ്യത്തിന്‍റെ പതിവ് രീതികള്‍ തെറ്റിച്ചാണ് പ്രഥമ വനിതയായി പദവി നല്‍കിയത് .
ഏകാധിപതികളായ പുരുഷൻമാർ മാത്രം തലപ്പത്ത് ഇരിക്കുകയും നിയമങ്ങൾ നടപ്പിലാക്കുകയും ഇരുമ്പുചട്ടക്കൂട്ടിലെന്നവണ്ണം ദുരൂഹതയും സാഹസ്യാത്മകതയും നിലനിർത്തുകയും ചെയ്യുന്ന ഒരു രാജ്യത്തിന്റെ കടിഞ്ഞാണിൽ ഇനി ഈ യുവസന്ദരിക്കും നിയന്ത്രണമുണ്ട് - റി സോൾ ജുവിന്.
അമേരിക്കയുടെ പ്രഥമ വനിതയായി മെലാനിയ ട്രംപും ദക്ഷിണ കൊറിയയെ പ്രതിനിധീകരിച്ച് കിം ജുങ് സൂകും അടുത്തിടെ നടക്കാനിരിക്കുന്ന ഉച്ചകോടിയിൽ പങ്കെടുക്കുമ്പോൾ കിമ്മിന്റെ നിഴലായല്ല, ഉത്തരകൊറിയൻ ഭരണാധികാരിയുടെ ഭാര്യയായല്ല; പ്രഥവ വനിത എന്ന സ്ഥാനത്തിന്റെ പകിട്ടിൽതന്നെ റി സോളിനു പങ്കെടുക്കാം.
രാജ്യത്ത് ഭരണാധികാരികളുടെ ഭാര്യമാര്‍ പൊതു ചടങ്ങുകളില്‍ പോലും പങ്കെടുക്കുന്ന പതിവില്ല . അവര്‍ക്ക് പ്രഥമ വനിതയെന്ന പരിഗണനയും ലഭിക്കാറില്ല . എന്നാല്‍ ഇപ്പോള്‍ ചരിത്രം വഴിമാറുകയാണ് ഉത്തരകൊറിയയിൽ. റി സോളിന്‍റെ കുടുംബ ചരിത്രം പോലും വ്യക്തമല്ല.
എന്നാല്‍ 2017 ഒക്ടോബറിൽ പ്യോങ്യാങിലെ സൗന്ദര്യവർധക വസ്തുക്കൾ ഉൽപാദിപ്പിക്കുന്ന ആധുനിക സ്ഥാപനം കാണാൻ കിം ജോങ് ഉൻ പോയതു സഹോദരിയെയും ഭാര്യയെയും ഒപ്പം കൂട്ടിയാണ് . സഹോദരി കിം യോ ജോങ്, ഭാര്യ റി സോൾ ജു എന്നിവരോടൊപ്പമാണു കിം കോസ്മറ്റിക്സ് ഫാക്ടറി സന്ദർശിച്ചത്.
2015ലും 16 നും 17 നും കുറേക്കാലത്തേക്കു റി പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിരുന്നില്ല. അസാന്നിധ്യത്തിന്റെ കാരണം നിരത്തി സംശയങ്ങളും ഉഹാപോഹങ്ങളും പ്രചരിപ്പിക്കപ്പെട്ടു. കിം–റി ദമ്പതികൾക്ക് ഒരു മകളുണ്ടെന്നാണു വാർത്ത – കിം ജുവെ. ഈ പെൺകുട്ടിയുടെ ചിത്രം ഇതുവരെ പുറത്തുവിട്ടിട്ടില്ല.
രണ്ടു കുട്ടികളുടെ കൂടി മാതാവാണ് റി എന്നും വാർത്തകളുണ്ട്. ഈ വർഷം മാർച്ചിൽ ഭർത്താവിനൊപ്പം ചൈന സന്ദർശിച്ച റിയുടെ ചിത്രങ്ങൾ ഔദ്യോഗിക മാധ്യമ വിഭാഗം പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ സഖാവ് എന്ന പദവിയിൽ നിന്ന് പ്രഥമ വനിത എന്ന സ്ഥാനത്തേക്ക് റി സോളിനെ ഉയർത്തിയ വാർത്തയും വന്നിരിക്കുന്നു.