തിരുവനന്തപുരം: കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്ത് വ്യാജ പേരിൽ തന്റെ കോവിഡ് ടെസ്റ്റ് നടത്തിയെന്ന് പോത്തൻകോട് പഞ്ചായത്ത് പ്രസിഡണ്ടിന്റെ പരാതി. കെ.എസ്.യു സംസ്ഥാന സെക്രട്ടറി ബാഹുൽ കൃഷ്ണയുടെ വിലാസം നൽകിയാണ് അഭിജിത്ത് പരിശോധന നടത്തിയതെന്ന് പരാതിയിൽ പറയുന്നു. കെ.എം അബി എന്ന പേരായിരുന്നു പരിശോധന സമയത്ത് നൽകിയിരുന്നത്.
ടെസ്റ്റിൽ റിസൾട്ട് പൊസിറ്റീവായതോടെ ആള് മുങ്ങിയെന്നും പഞ്ചായത്ത് പ്രസിഡണ്ട് ആരോപിക്കുന്നു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ അട്ടിമറിക്കാനും നാട്ടിൽ മുഴുവൻ രോഗം പടർത്താനുമാണ് നേതാവ് ശ്രമിക്കുന്നതെന്നും പരാതിയിൽ പറയുന്നു.
അതേസമയം പരിശോധന നടത്തിയത് സമ്മതിച്ച അഭിജിത്, പരിശോധനയ്ക്ക് നൽകിയ മേൽവിലാസത്തിലുള്ള വീട്ടിൽ തന്നെ ക്വാറന്റീനിലാണെന്നാണ് വിശദീകരിക്കുന്നത്. ഇന്നാണ് പോത്തൻകോട് ഗ്രാമപഞ്ചായത്തിലെ തച്ചപ്പള്ളി ഗവ. എല്‍.പി സ്കൂളില്‍ കോവിഡ് പരിശോധന നടത്തിയത്. ടെസ്റ്റ് നടത്തിയ 48 പേരില്‍ 19 പേര്‍ക്ക് കോവിഡ് പോസിറ്റീവ് ആയിരുന്നു.
കെ എം അബി, തിരുവോണം എന്ന മേൽവിലാസത്തിലാണ് അഭിജിത്ത് എത്തിയത്. കെഎസ്‍യു സംസ്ഥാന സെക്രട്ടറി ബാഹുൽ കൃഷ്ണയുടേതാണ് ഈ മേൽവിലാസമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് പറയുന്നു. കെ എം അഭിജിതിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിലടക്കം നിരവധി സമരങ്ങൾ നടന്നിരുന്നു.
സംസ്ഥാനത്ത് സെപ്തംബർ 11 മുതൽ വിവിധയിടങ്ങളിൽ നടന്നുവരുന്ന സമരങ്ങളിൽ പങ്കെടുത്ത രാഷ്ട്രീയ പാർട്ടി നേതാക്കളിൽ നിരവധി പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി ഇന്നത്തെ വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു.