കോഴിക്കോട് : കോഴിക്കോട്ടെ തന്റെ വീട്ടില്‍ നിന്ന് വിജിലന്‍സ് സംഘം പിടിച്ചെടുത്ത വിദേശ കറന്‍സി തന്റെ കുട്ടികളുടെ ശേഖരമാണെന്ന് കെ.എം ഷാജി എം.എൽ.എ. ഇക്കാര്യം മഹസറില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് വിജിലന്‍സ് മാധ്യമങ്ങളെ അറിയിച്ചത്. അതേസമയം, ഏത് രാജ്യത്തിന്റെ കറന്‍സിയാണെന്നും എത്ര രൂപ മൂല്യമുള്ള കറൻസിയാണ് പിടിച്ചതെന്നും വിജിലന്‍സ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
വിദേശ കറന്‍സിയ്‌ക്കൊപ്പം 39,000 രൂപയും 50 പവന്‍ സ്വര്‍ണവും 72 ഡോക്യുമെന്റ്‌സുകളും വിദേശ യാത്രയുമായി ബന്ധപ്പെട്ട ചില നിര്‍ണായക രേഖകളും വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. എംഎല്‍എയായ ശേഷം 28 തവണയാണ് ഷാജി വിദേശയാത്ര നടത്തിയതെന്ന് വ്യക്തമാക്കുന്ന രേഖകളും കണ്ടെത്തിയെന്നാണ് റിപ്പോർട്ട്.
എംഎൽഎയുടെ കോഴിക്കോട് മാലൂർ കുന്നിലെയും കണ്ണൂർ ചാലാടിലേയും വീടുകളിൽ ഒരേസമയം ഇന്നലെ വിജിലൻസ് റെയ്ഡ് നടത്തിയിരുന്നു. കണ്ണൂരിലെ വീട്ടില്‍നിന്നും വിജിലൻസ് 50 ലക്ഷം രൂപ കണ്ടെത്തി. അനധികൃത സ്വത്ത് സമ്പാദനകേസിൽ കെ.എം. ഷാജിക്കെതിരെ വിജിലൻസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു.