Advertisment

കൊച്ചി മെട്രോയില്‍ ഗ്രാഫിറ്റി വരച്ചത് ഇറ്റാലിയന്‍ പൗരന്മാരെന്ന് സംശയം; അന്വേഷണ സംഘം അഹമ്മദാബാദിലേക്ക്

New Update

publive-image

Advertisment

ന്യൂഡല്‍ഹി: കൊച്ചി മെട്രോയില്‍ ഗ്രാഫിറ്റി ചെയ്ത കേസില്‍ അന്വേഷണ സംഘം അഹമ്മദാബാദിലേക്ക്. മെട്രോ സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ന് അഹമ്മദാബാദിലേക്ക് പുറപ്പെടുക. അഹമ്മദാബാദ് മെട്രോയില്‍ ഗ്രാഫിറ്റി ചെയ്ത കേസിലെ പ്രതികള്‍ക്ക് കൊച്ചി മെട്രോ ഗ്രാഫിറ്റി കേസിലും ബന്ധമുണ്ടെന്ന മൊഴിയുടെ പശ്ചാത്തലത്തിലാണ് സംഘം പുറപ്പെടുന്നത്. അഹമ്മദാബാദ് മെട്രോ ഗ്രാഫിറ്റി കേസില്‍ ജാന്‍ലുക, സാഷ, ഡാനിയേല്‍, പൗലോ എന്നീ നാല് ഇറ്റാലിയന്‍ പൗരന്മാരാണ് ക്രെംബ്രാഞ്ച് അന്വേഷണത്തില്‍ അറസ്റ്റിലായത്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കൊച്ചി ഗ്രാഫിറ്റി കേസിലും ബന്ധമുണ്ടെന്ന സൂചന ലഭിച്ചത്.മെയ് 26 നാണ് കൊച്ചി മെട്രോയുടെ മുട്ടം യാര്‍ഡില്‍ ഗ്രാഫിറ്റി ചെയ്തതായി ശ്രദ്ധയില്‍പെട്ടത്.'പമ്പ' എന്ന ട്രെയിന്റെ ബോഡിയില്‍ ആയിരുന്നു ഗ്രാഫിറ്റ് ചെയ്തത്.

അതിക്രമം, പൊതുമുതല്‍ നശിപ്പിക്കല്‍ തടയല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇറ്റാലിയന്‍ പൗരന്മാരുടെ പക്കല്‍ നിന്ന് 20 സ്‌പ്രേ ബോട്ടിലുകള്‍ കണ്ടെടുത്തതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അപ്പാരല്‍ സ്റ്റേഷനില്‍ അതിക്രമിച്ചു കടന്ന് മെട്രോ റെയില്‍ കോച്ചില്‍ 'ടാസ്' എന്ന് സ്‌പ്രേ പെയിന്റ് ചെയ്യുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചു. വിവിധ നഗരങ്ങള്‍ സന്ദര്‍ശിച്ച് ട്രെയിനുകള്‍ ഗ്രഫിറ്റി ചെയ്യുന്ന റെയില്‍ ഗൂണ്‍സ് എന്ന സംഘത്തിലെ അംഗങ്ങളാണ് ഇവരെന്നു പൊലീസ് പറഞ്ഞു.

ഗുജറാത്ത് മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിലെ സെക്യൂരിറ്റി ഡെപ്യൂട്ടി ജനറല്‍ മാനേജരായി ജോലി ചെയ്യുന്ന ജഗത്‌സിന്‍ഹ് മക്വാന നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. അറസ്റ്റു ചെയ്ത നാലു പേരെയും കോടതിയില്‍ ഹാജരാക്കി. കഴിഞ്ഞ വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദബാദ് മെട്രോ റെയിലിന്റെ ഒന്നാ ഘട്ട ഉദ്ഘാടനം ചെയ്യുന്നതിനു മണിക്കൂറകള്‍ക്കു മുമ്പാണ് ഗ്രാഫീറ്റി ചെയ്തതെന്നു പൊലീസ് പറഞ്ഞു.

Advertisment