അങ്കമാലി: എറണാകുളം റെയിൽവേ ട്രാക്കിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം ചിന്നി ഭിന്നമായ നിലയിൽ കണ്ടെത്തി. ഒഡീഷ സ്വദേശി ചോട്ടുവാണ് കൊല്ലപ്പെട്ടത്. കൂടെ ജോലി ചെയ്യുന്ന രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ അങ്കമാലി പൊലീസ് കസ്റ്റഡിയിലെടുത്തു.
ഒഡീഷ സ്വദേശികളായ അസീസ്, ചെങ്കാല എന്നിവരാണ് കസ്റ്റഡിയിലായത്. റെയിൽവേ ട്രാക്കിന് അര കിലോമീറ്റർ ദൂരെ പ്രവർത്തിക്കുന്ന കാർട്ടൺസ് കമ്പനിയിലെ ജോലിക്കാരാണ് ഇവർ. ഇന്നലെ രാത്രി 1.30-ഓടെയാണ് സംഭവം നടന്നതെന്ന് പൊലിസ് പറഞ്ഞു.
ഈ സമയം ഇതിലൂടെ കടന്ന പോയ ട്രെയിനിലെ എൻജിൻ ഡ്രൈവറും ലോക്കോ പൈലറ്റും നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പൊലിസിൽ വിവരം ലഭിക്കുന്നത്.
കൊലപാതക ശ്രമത്തിനിടെ ചോട്ടുവിൻ്റെ ശരീരം റെയിൽവേ ട്രാക്കിൽ കൊണ്ടിട്ടതാണെന്ന് പൊലീസ് സംശയിക്കുന്നു. ഇവർ ജോലി ചെയ്തിരുന്ന കമ്പനിയിലും പൊലീസ് പരിശോധന നടത്തി.
മൽപ്പിടുത്തം നടന്നതിൻ്റെ തെളിവുകളും പരിസരത്ത് രക്തകറകളും പൊലിസ് കണ്ടെത്തി. ആലുവ ഡി.വൈ.എസ്.പി.മധു മോഹൻ, സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി. റഫീഖ് സി.ഐ.മാരായ ബൈജു.പി.എം, സോണി മത്തായി തുടങ്ങിയവർ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.