തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഭൂരിപക്ഷം നേടിയ മണ്ഡലങ്ങളിൽ അടക്കം വിജയം നേടാൻ എൽഡിഎഫിന് കഴിഞ്ഞുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഉപതെരഞ്ഞെടുപ്പ് നടന്ന ആറ് അസംബ്ലി മണ്ഡലങ്ങളിൽ മൂന്നെണ്ണത്തിലും എൽഡിഎഫിന് വിജയിക്കാൻ സാധിച്ചു. ഈ വിജയത്തിന് മങ്ങലേൽപിച്ച സംഭവമാണ് അരൂരിൽ ഉണ്ടായ പരാജയം. ഇതിന്റെ വിശദാംശങ്ങൾ എൽഡിഎഫ് പരിശോധിക്കുമെന്നും കോടിയേരി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
തലസ്ഥാന നഗരിയിലെ വട്ടിയൂർക്കാവിൽ കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തായിരുന്നു എൽഡിഎഫ്. ഇത്തവണ ചരിത്ര വിജയമാണ് ഇവിടെ നേടിയത്. കോന്നി മണ്ഡലത്തിലും വിജയിക്കാൻ കഴിഞ്ഞത് വലിയ മുന്നേറ്റത്തിന് തെളിവ്. ലോക്സഭാ തെരഞ്ഞെടുപ്പിലെ ഘട്ടത്തിൽ നിന്ന് കേരള രാഷ്ട്രീയത്തിൽ മാറ്റംവന്നുവെന്നും കോടിയേരി ചൂണ്ടിക്കാട്ടി.
സർക്കാരിന്റെ ജനക്ഷേമപ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ഈ തെരഞ്ഞെടുപ്പ് വിജയം. ആർഎസ്എസിന് കേരളത്തിൽ സ്ഥാനമില്ലെന്ന് ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുകയാണ്. വിന്ധ്യാ പർവതത്തിന്റെ ഇപ്പുറത്തേക്ക് ആർഎസ്എസ് ഭരണം സാധ്യമല്ലെന്ന് വീണ്ടും തെളിഞ്ഞു. ബിജെപിയുടെ എല്ലാ പ്രതീക്ഷകളും തകർന്നു. ബിജെപി മികച്ച മുന്നേറ്റമുണ്ടാക്കുമെന്ന് അവകാശപ്പെട്ട മണ്ഡലങ്ങളാണ് കോന്നിയും വട്ടിയൂർക്കാവും. ബിജെപിക്ക് വോട്ടുകൾ വർധിച്ചതായി കാണുന്നത് മഞ്ചേശ്വരത്ത് മാത്രമാണ്. അരൂരിൽ ബിജെപി വോട്ട് കുറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തും എറണാകുളത്തും നേടിയ ഭൂരിപക്ഷം നിലനിർത്താൻ യുഡിഎഫിന് സാധിച്ചില്ല. ഇടതുപക്ഷക്കതിന് അനുകൂലമായ വിധിയെഴുത്താണിതെന്നും ജാതിമത ശക്തികൾക്കുള്ള മുന്നറിയിപ്പാണ് ഫലമെന്നും കോടിയേരി കൂട്ടിച്ചേർത്തു.