പിറവം: ഇഷ്ടികക്കള ലോബിയുടെ പിടിയിൽ നിന്നും വിമുക്തമായി കൃഷിയിറക്കാതെ തരിശായിക്കിടന്ന കളമ്പൂർ പാടശേഖരത്തിൽ പൊൻകതിർ തിളക്കം.
നൂറു മേനി കൊയ്തത് ജൈവവിളയായ ഉമനെല്ലിൻ കതിരുകൾ. കളമ്പൂർ പാടശേഖരത്തിൽ 10 ഏക്കറോളം സ്ഥലത്ത് കൃഷിവകുപ്പിന്റെ സഹകരണത്തോടെ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ജിൽസ് പെരിയപ്പുറത്തിന്റെ നേതൃത്വത്തിലാണ് നാട്ടുകാർ ചേർന്ന് നെൽകൃഷി ആരംഭിച്ചത്.
വർഷങ്ങളായി കാടുകയറികിടന്ന പ്രദേശം കൃഷിക്ക് ഉപയുക്തമാക്കുകയായിരുന്നു. വർഷങ്ങൾക്ക് മുൻപ് ഇഷ്ടികക്കളങ്ങളുണ്ടായിരുന്ന പാടശേഖരം കൃഷിയിറക്കാൻ സാധിക്കാത്തത് മൂലം ഉടമകൾ ഉപേക്ഷിച്ച നിലയിലായിരുന്നു
പിന്നീട് പിറവം നഗരസഭാ ഇഷ്ടിക കളങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയതോടെയാണ് കർഷകരിൽ പലരും കൃഷി ഇറക്കാൻ തയ്യാറായി മുന്നോട്ട് വന്നു തുടങ്ങിയത്. മോഹനൻ അമ്പലപ്പിള്ളി ഇല്ലത്ത് ,മേൽപ്പിള്ളി ഇല്ലത്ത് എം.എസ്.രാമൻ നമ്പൂതിരി ,പെരുമാനത്ത്‌കുഴി പി.സി.ജേക്കബ്, എൻ.പി ജോണി എന്നിവരയുടെ ഉടമസ്ഥതയിലുള്ള നൂറു പറയോളം വരുന്ന പാടശേഖരത്താണ് കൃഷിയിറക്കിയത്.
അനൂപ് ജേക്കബ് എം.എൽ.എ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ സാബു.കെ.ജേക്കബ് അധ്യക്ഷത വഹിച്ചു. പൗലോസ് മഞ്ഞാമറ്റം, കൃഷി അസിസ്റ്റന്റ് ഓഫീസർ എം.പി. സുമേഷ്, പൗലോസ് കുഴിക്കാട്ടിൽ,പി.സി സണ്ണി,ബേബിച്ചൻ തോമസ്,സാജു ചേന്നാട്ട്, ഏലിയാസ് ഈനാകുളം, മറ്റ് കൃഷിക്കാരും സംബന്ധിച്ചു. ഇനിയും തരിശായി കിടക്കുന്ന ഭൂമിയിൽ കൃഷിയിറക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്ന് ജിൽസ് പെരിയപ്പുറം അറിയിച്ചു.
ചിത്രം: കൗൺസിലർ ജിൽസ് പെരിയപ്പുറത്തിന്റെ നേതൃത്വത്തിൽ കളമ്പൂർ പാടശേഖരത്തിൽ നടത്തിയ കൊയ്തു ഉത്സവം അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.