കൊല്ലം : അഞ്ചലിൽ നാട്ടുവൈദ്യനാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിഷം കലർന്ന മരുന്നു വിതരണം ചെയ്തതായി പരാതി. മരുന്നു കഴിച്ചു നാലുവയസുകാരൻ ഉൾപ്പെടെ നൂറോളം പേരെ വൃക്ക കരൾ രോഗങ്ങൾ ബാധിച്ച നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരുന്നിൽ വലിയ അളവിൽ മെർക്കുറിയുടെ അംശം കണ്ടെത്തി.
കൊല്ലം ജില്ലയിലെ ഏരൂർ പത്തടിയിലാണ് വിവിധ രോഗങ്ങൾ ചികിത്സിച്ച് ഭേദമാക്കാം എന്ന് വിശ്വസിപ്പിച്ച് വ്യാജ നാഡീ വൈദ്യൻ വലിയ അളവിൽ മെർക്കുറി കലർന്ന മരുന്നുകൾ നൽകിയത്. തെലങ്കാന സ്വദേശി ലക്ഷ്മൺ രാജ് എന്ന് പരിചയപ്പെടുത്തിയ വ്യക്തിയാണ് പ്രദേശത്തെ നൂറോളം വീടുകളിൽ മരുന്ന് നൽകിയത്.
നാലുവയസ്സുകാരൻ മുഹമ്മദലിയുടെ ശരീരത്തിലെ കരപ്പന് ചികിത്സ ലഭ്യമാണെന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ മരുന്ന് നൽകിയത്. 10 ദിവസം മരുന്ന് കഴിച്ചതോടെ കുട്ടിക്ക് കടുത്ത പനിയും തളർച്ചയും ശരീരമാസകലം തടിപ്പും ബാധിക്കുകയായിരുന്നു. അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ അബോധാവസ്ഥയിലായതിനെ തുടർന്ന് തിരുവനന്തപുരം ശിശുരോഗ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ പത്തു ദിവസത്തോളം വെൻറിലേറ്ററിൽ കിടന്ന ശേഷമാണ് ജീവൻ രക്ഷിക്കാനയത്.
ഡോക്ടറുടെ സംശയത്തെ തുടർന്ന് വൈദ്യൻ നൽകിയ മരുന്നുകൾ സർക്കാർ പരിശോധനാ കേന്ദ്രത്തിൽ അയച്ചു പരിശോധിച്ചപ്പോഴാണ് അനുവദനീയമായതിലും 20 ഇരട്ടിയിലധികം മരുന്നുകളിൽ അടങ്ങിയിരിക്കുന്നതായി കണ്ടെത്തിയത്.