കടയ്ക്കൽ : ബാങ്ക് വായ്പ കുടിശികയ്ക്കു വസ്തു ജപ്തി ചെയ്യാൻ കോടതി നിയോഗിച്ച കമ്മിഷനും ബാങ്ക് ഉദ്യോഗസ്ഥരും എത്തിയതു കണ്ടു വീട്ടമ്മ ആത്മഹത്യയ്ക്കു ശ്രമിച്ചു. ഗുരുതരാവസ്ഥയിലായ കുമ്മിൾ സ്വദേശിയായ മുപ്പത്തിയേഴുകാരിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. വീട് നിർമാണത്തിനായി 2014ൽ വീട്ടമ്മയും ഭർത്താവും ചേർന്ന് എസ്ബിഐയുടെ കുമ്മിൾ ശാഖയിൽനിന്നു 10 ലക്ഷം രൂപ വായ്പ എടുത്തു. 8 ലക്ഷം രൂപയും പലിശയും അടച്ചു. ബാക്കി 2 ലക്ഷം രൂപയും പലിശയും അടയ്ക്കുന്നതിനു കാലാവധി അനുവദിച്ചെങ്കിലും അടയ്ക്കാൻ കഴിഞ്ഞില്ല.
ഇതിനിടെ തുക തവണ വ്യവസ്ഥയിൽ അടയ്ക്കുന്നതിനു നടപടിക്കായി മുഖ്യമന്ത്രിക്കു പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. വസ്തു ജപ്തി ചെയ്തു കിട്ടുന്നതിനു ബാങ്ക് കോടതിയെ സമീപിച്ചു.
ജപ്തി നടപടി നടത്തുന്നതിനു കൊട്ടാരക്കര കോടതിയിൽ നിന്നു കമ്മിഷൻ എത്തിയപ്പോഴാണു വീടിനകത്തു കയറിയ വീട്ടമ്മ ആത്മഹത്യയ്ക്കു ശ്രമിച്ചത്. സംഭവത്തെ തുടർന്നു കമ്മിഷനും ബാങ്ക് ഉദ്യോഗസ്ഥരും നടപടി താൽക്കാലികമായി ഒഴിവാക്കി മടങ്ങി.