Advertisment

സൂരജും വൈശാഖും...;രണ്ടു പേര്‍ക്കും ചില സമാനതകളുണ്ട്; രണ്ടു പേരും ജീവിത പങ്കാളികളെ യാതൊരു ദാക്ഷിണ്യവും ഇല്ലാതെ വകവരുത്തിയത് പണത്തിനും സ്വത്തിനും വേണ്ടി; ഇരുവരും ഭാര്യമാരുടെ ജീവനെടുത്തത് ഭാര്യാഗ്രഹത്തില്‍ മാതാപിതാക്കളെ കബളിപ്പിച്ചു കൊണ്ടും; സൂരജ് ഉത്രയുടെ ജീവനെടുത്തത് പാമ്പിനെ കൊണ്ട് കൊത്തിച്ചാണെങ്കില്‍ വൈശാഖ് കൃതിയുടെ ജീവനെടുത്തത് ശ്വാസം മുട്ടിച്ചും; സാധാരണ ജനങ്ങള്‍ക്ക് നിയമവ്യവസ്ഥയില്‍ പോലും സംരക്ഷണം ഇല്ലെന്നുള്ളതിനു തെളിവാണ് എന്റെ മകളുടെ ഘാതകന്‍ ഇപ്പോള്‍ പുറത്തിറങ്ങി നടക്കുന്നത്; ഉത്രയുടെ ക്രൂര കൊലപാതകത്തില്‍ നാട് വിറങ്ങലിക്കുമ്പോള്‍ കൃതിയുടെ അച്ഛന്‍ പറയുന്നത് ഇങ്ങനെ

New Update

കൃതി വധക്കേസില്‍ അറസ്റ്റിലായ ഭര്‍ത്താവ് വൈശാഖ് 44 ദിവസം മാത്രം ജയിലില്‍ കഴിഞ്ഞ ശേഷം ജാമ്യത്തിലിറങ്ങി. കൃതി മരിച്ചിട്ട് ഈ ജൂണ്‍ 11 ന് ഏഴു മാസം തികയുന്നു. ഇതുവരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലെന്ന് കൃതിയുടെ അച്ഛന്‍ പറയുന്നു.

Advertisment

സാധാരണ ജനങ്ങള്‍ക്ക് നിയമവ്യവസ്ഥയില്‍ പോലും സംരക്ഷണം ഇല്ലെന്നുള്ളതിനു തെളിവാണ് എന്റെ മകളുടെ ഘാതകന്‍ ഇപ്പോള്‍ പുറത്തിറങ്ങി നടക്കുന്നത്.' ഉത്രയുടെ ക്രൂരമായ കൊലപാതകം കേട്ട് നാട് ഞടുങ്ങുമ്പോഴാണ് ഏഴു മാസം മുന്‍പ് കൊല്ലപ്പെട്ട ഇരുപത്തിയെട്ടുകാരിയുടെ പിതാവിന് ഇത്തരത്തില്‍ പ്രതികരിക്കേണ്ടിവരുന്നത്.

publive-image

ഇത്രയും കൃത്യമായ കേസില്‍ എന്തുകൊണ്ടാണ് കുറ്റപത്രം സമര്‍പ്പിക്കാത്തതെന്നും വൈശാഖിന് എങ്ങിനെയാണു ജാമ്യം കിട്ടിയതെന്ന് അറിയില്ലെന്നും മോഹനന്‍ പറഞ്ഞു. ''ഉള്ളതെല്ലാം നഷ്ടമായി, എന്റെ കുഞ്ഞും പോയി ഞങ്ങളുടെ സമ്പാദ്യങ്ങളെല്ലാം അവന്‍ കൊണ്ടുപോയി കളയുകയും ചെയ്തു. അറുപത് വയസ്സുണ്ട് എനിക്ക്, ഇനി എത്രകാലം എന്നും അറിയില്ല. കൃതിയുടെ കുഞ്ഞുണ്ട് ഞങ്ങളുടെ കൂടെ. ഞങ്ങളുടെ കാലശേഷം ആ കുഞ്ഞിന് ആരുണ്ട്''.. മോഹനന്‍ പറഞ്ഞുനിര്‍ത്തി.

ഏറെ വൈകിയാണ് വൈശാഖും കൃതിയും തമ്മിലുള്ള ബന്ധം അറിഞ്ഞതെന്നും മകളെ പിന്തിരിപ്പിക്കാന്‍ ഏറെ ശ്രമിച്ചുവെന്നും മോഹനന്‍ പറഞ്ഞു. 'എന്നാല്‍ അതില്‍ നിന്നു പിന്മാറാന്‍ കഴിയാത്ത വിധം അവന്‍ അവളെ ബ്രയിന്‍വാഷ് ചെയ്തിരുന്നു. അവള്‍ക്ക് ആദ്യ വിവാഹത്തില്‍ ഉണ്ടായ കുഞ്ഞിനെ വരെ ഈ വിവാഹം നടക്കാനായി അവന്‍ കരുവാക്കി. വിവാഹശേഷം ഒരുപാട് കഴിഞ്ഞാണ് അവന്റെ സ്വഭാവം മകള്‍ മനസ്സിലാക്കുന്നത്. നിരന്തരമായി പണത്തിനു വേണ്ടി ശല്യപ്പെടുത്താന്‍ തുടങ്ങി. അവളുടെ സ്വത്തും സ്വര്‍ണവുമെല്ലാം അവന്‍ ധൂര്‍ത്തടിച്ചു. ഞങ്ങളുടെ പണം കൊണ്ട് ഇഷ്ടം പോലെയാണ് അവന്‍ ജീവിച്ചത്. പല ബാങ്കുകളില്‍ നിന്നും പല ആവശ്യങ്ങള്‍ പറഞ്ഞും ലോണ്‍ എടുപ്പിച്ചു. ലോണ്‍ മാത്രമായി 25 ലക്ഷത്തോളം രൂപ ബാധ്യതയുണ്ട് ഇപ്പോള്‍. അതിനു പുറമേ മറ്റെല്ലാം കൂടി ഏകദേശം 60 ലക്ഷത്തോളം രൂപ അവന്‍ തട്ടിയെടുത്തിട്ടുണ്ട്.

പണം മാത്രമാണ് അവന്റെ ലക്ഷ്യമെന്നു മനസ്സിലാക്കാന്‍ മകള്‍ ഒരുപാട് സമയമെടുത്തു. എന്നാല്‍ അത് മനസ്സിലാക്കിയതു മുതല്‍ അവളെ ഇല്ലാതാക്കുമെന്ന പേടി അവളില്‍ വളര്‍ന്നിരുന്നു. അവസാനം അവളുടെ അമ്മയുടെ പേരിലുള്ള സ്ഥലം ലോണ്‍ എടുക്കാന്‍ നല്‍കണമെന്നുള്ളതില്‍ ചൊല്ലി തര്‍ക്കമുണ്ടാകാന്‍ തുടങ്ങി. അത് മൂര്‍ച്ഛിച്ചപ്പോഴാണ് അവള്‍ വീട്ടില്‍ നിന്നിറങ്ങി ഞങ്ങളുടെ വീട്ടിലേക്ക് വന്നത്. ജീവന്‍ പോകുമെന്നൊരു ഘട്ടം വന്നപ്പോഴാണ് അവള്‍ ഇറങ്ങി വന്നത്. തുടര്‍ന്ന് ഞങ്ങളെയും വധിക്കുമെന്ന് അവന്‍ ഭീഷണിപ്പെടുത്താന്‍ തുടങ്ങി. രണ്ടു മാസത്തോളം അവളുടെ ഫോണില്‍ വന്ന സന്ദേശങ്ങളിലെല്ലാം ഈ ഭീഷണി ഉണ്ടായിരുന്നു.

അന്നു മുതലാണ് അവള്‍ ഡയറി കുറിപ്പുകള്‍ എഴുതാന്‍ തുടങ്ങിയത്. പ്രതികാരം ഭ്രാന്തുപോലെ കൊണ്ടു നടക്കുന്നവനാണ് അവന്‍. ഇതൊക്കെ മനസ്സിലാക്കിയാണ് താന്‍ മരണപ്പെട്ടാല്‍ തന്റെ സ്വത്തിന്റെയെല്ലാം അവകാശി മകള്‍ ആയിരിക്കുമെന്ന് എഴുതിവച്ചിരുന്നത്. ഇതിനാലാണ് വൈശാഖ് അനുനയ ശ്രമവുമായി രണ്ടു മാസത്തിനു ശേഷം വീട്ടില്‍ വരുന്നത്. എന്നാല്‍ അത് എന്നന്നേക്കുമായി അവളെ ഇല്ലാതാക്കാനാണെന്ന് അറിഞ്ഞിരുന്നില്ല -മോഹനന്‍ കണ്ണീരോട് പറയുന്നു.

നാലു വര്‍ഷം മുന്‍പ് കൃതി തലച്ചിറ സ്വദേശിയെ വിവാഹം കഴിച്ചിരുന്നു. കുഞ്ഞിന് നാലു മാസം പ്രായമുള്ളപ്പോള്‍ ബന്ധം വേര്‍പെടുത്തി. തുടര്‍ന്ന് വൈശാഖുമായി ഫെയ്‌സ്ബുക് വഴി പരിചയപ്പെട്ട് അടുപ്പത്തിലായി. ആദ്യ വിവാഹം പരാജയപ്പെട്ടതില്‍ തകര്‍ന്നിരുന്ന കൃതിയെ ആശ്വാസവാക്കുകള്‍ പറഞ്ഞ് അടുപ്പിക്കുകയായിരുന്നെന്ന് മോഹനന്‍ പറഞ്ഞു. 2018ല്‍ ഇവര്‍ തമ്മില്‍ റജിസ്റ്റര്‍ വിവാഹം നടത്തി. പിന്നീട് 9 മാസങ്ങള്‍ക്കു മുന്‍പ് കൊല്ലത്തെ പ്രധാന ഓഡിറ്റോറിയത്തില്‍ വച്ച് വിവാഹം നടത്തി. വിവാഹ ശേഷം ഗള്‍ഫിനു പോയ വൈശാഖ് ഒരു മാസത്തിനുള്ളില്‍ തിരിച്ചെത്തി. നാട്ടിലെത്തിയ വൈശാഖ് എഡ്യൂക്കേഷനല്‍ കണ്‍സള്‍റ്റന്റായി പ്രവര്‍ത്തിക്കുകയായിരുന്നുവെന്നാണു വിവരം.

''നീ ഒരിക്കലും എവിടെയും പോയി സ്വസ്ഥമായി ജീവിക്കില്ല, അതിനു ഞാൻ അനുവദിക്കില്ല എന്നൊക്കെ അവൻ അവളോടു നിരന്തരം പറഞ്ഞിരുന്നു. ഞാൻ അന്ന് എന്റെ ജ്യേഷ്ഠന്റെ മകന്റെ കടയിൽ നിൽക്കുകയായിരുന്നു. അവൻ അപ്പോൾ അവിടെ വന്ന് വീട്ടിലേക്കു പോകുകയാണെന്ന് പറഞ്ഞു. ഞാൻ അവനോടു വീട്ടിലേക്കു പോകണ്ട എന്നു പറഞ്ഞു വിലക്കി. ഞാൻ പോയാലെന്താ, അവൾ എന്റെ ഭാര്യയല്ലേ എന്നായിരുന്നു അവന്റെ മറുചോദ്യം.

ആദ്യം അച്ഛനുമൊക്കെയായി വീട്ടിലേക്കു വന്ന് പ്രശ്നങ്ങളൊക്കെ പരിഹരിക്ക് എന്നിട്ട് ബാക്കി സംസാരിക്കാമെന്ന് ഞാൻ പറഞ്ഞു. അയാളുടെ അച്ഛനും എന്നെ വിളിച്ച് കൃതിയെ തിരിച്ചയക്കണമെന്നു പറഞ്ഞ് സംസാരിച്ചിരുന്നു. അപ്പോഴും ഞാൻ പറഞ്ഞു നിങ്ങൾ ഇവിടെ വരൂ, നമുക്ക് സംസാരിക്കാം, നിങ്ങളുടെ മകൻ ചെയ്ത ക്രൂരതകളൊക്കെ നിങ്ങളും അറിയൂ എന്നൊക്കെ, പക്ഷെ അയാൾ വരില്ല എന്നു തന്നെ ഉറപ്പിച്ചു പറഞ്ഞു.

ഞാൻ പറഞ്ഞതൊന്നും കേൾക്കാതെ അവൻ വീട്ടിലേക്ക് പോയി. ഞാനും അവന്റെ പിറകേ ഓടി പോയി. ഞാൻ അവിടെ ചെല്ലുമ്പോൾ അവൻ എന്റെ ഭാര്യയുമായി സംസാരിക്കുകയായിരുന്നു. അവനോട് ഞാൻ ഇറങ്ങി പോകാൻ പറഞ്ഞു. എല്ലാ പ്രശ്നങ്ങളും തീർക്കാൻ വന്നതാണ് എന്ന് പറഞ്ഞ് അവൻ അവരെ വിശ്വസിപ്പിച്ചു. എല്ലാവരും കൂടി പറഞ്ഞപ്പോൾ ഞാനും അതു വിശ്വസിച്ചു പോയി. അവനെ വീട്ടിൽ നിർത്താൻ സമ്മതിച്ചു. എന്റെ പേരിലുള്ള കേസെല്ലാം അവസാനിപ്പിക്കാം, ബാധ്യതകളെല്ലാം തീർത്തു, ഇനി നല്ലവനായി ജീവിക്കാം, ഗൾഫിൽ പോയി ജോലി നോക്കാം എന്നൊക്കെ വളരെ ദയനീയമായാണ് അവൻ സംസാരിച്ചതും.

കതകു ചാരിയിടുക മാത്രമേ ചെയ്തിരുന്നുള്ളു . ഞങ്ങൾ ഇടക്ക് ആ മുറിയിലേക്ക് ശ്രദ്ധിക്കുന്നുമുണ്ടായിരുന്നു. എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ പറയണമെന്ന് അമ്മ അവളോട് ഇടയ്ക്കു പറയുകയും ചെയ്തു. എന്നാൽ അവൻ ക്ലോറോഫോം പോലെന്തോ നൽകി അവളെ ബോധം കെടുത്തിയിരുന്നു. അതാണ് ഞങ്ങൾ ഒന്നും പുറത്തോട്ട് കേൾക്കാതിരുന്നത്. അവളെ ഇല്ലാതാക്കിയ ശേഷം അവൻ മണിക്കൂറുകളോളം അവളുടെ ഫോൺ എടുത്ത് അവളുടെ സുഹുത്തുകൾക്ക് അവനെ നല്ലവനാക്കി കാണിച്ച് സന്ദേശങ്ങൾ അയച്ചു.

ചേട്ടൻ നല്ലവനാണ്, ഞങ്ങൾ തെറ്റിധരിച്ചതാണ്... ഇന്ന് 15 ലക്ഷം രൂപ എന്റെ ബാങ്ക് അക്കൗണ്ടിൽ ഇട്ടു തുടങ്ങിയ സന്ദേശങ്ങൾ ഇവളുടെ പല സുഹൃത്തുക്കൾക്കുമായി അയച്ചു. അവസാനം നെഞ്ചു വേദന അനുഭവപ്പെടുന്നു, നമുക്ക് നാളെ സംസാരിക്കാം, ഞാൻ കിടക്കാൻ പോകുന്നു എന്നും അവളുടെ ഫോണിൽ നിന്ന് പലർക്കും സന്ദേശം അയച്ചു.

കതകു ചാരി കിടന്നതുകൊണ്ട് ഞങ്ങൾക്ക് ഒരു സംശയവും തോന്നിയില്ല. പിന്നീട് കതകടച്ചപ്പോഴാണ് അവളുടെ അമ്മ പോയി തട്ടിവിളിച്ചത്. ഞങ്ങളെല്ലാവരും അവിടെ ഉണ്ടല്ലോ, ഞങ്ങളെ കൺമുൻപിൽ ഒരു വാതിലിനപ്പുറം അവൾ കിടക്കുന്നുമുണ്ട്. ഒന്നു നോക്കിയാൽ കാണാവുന്ന ദൂരം അങ്ങനെ ഉള്ളപ്പോൾ അവൻ ഇങ്ങനെ ചെയ്യുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല.

അവളുടെ അമ്മ ഇടയ്ക്ക് കതകിൽ മുട്ടിയ ശേഷം അകത്തു കയറിയപ്പോൾ അവൾ ജീവനറ്റ് കിടക്കുകയാണ്. എന്റെ കുഞ്ഞിന് എന്തു പറ്റിയെന്ന് പറഞ്ഞ് അവർ അലറി കരഞ്ഞു. അത് കേട്ടാണ് ഞാനും അകത്തു ചെന്നത്. പെട്ടെന്ന് അവൻ ഒന്നും അറിയാത്ത മട്ടിൽ അയ്യോ എന്തുപറ്റി, ആശുപത്രിയിൽ കൊണ്ടുപോകാം എന്നൊക്കെ പറഞ്ഞ് നാടകം കളിച്ചു. ഞങ്ങൾക്ക് സംശയം തോന്നിയെന്നു മനസ്സിലായപ്പോൾ തറയിൽ കിടത്തി മുറ്റത്തിറങ്ങി. പിന്നാലെ പോയ എന്നെ കാറിടിപ്പിച്ച് കൊല്ലാനും നോക്കി.

നവംബർ 11നാണ് മുളവന കശുവണ്ടി ഫാക്ടറി ജംക്‌ഷൻ ചരുവിള പുത്തൻവീട്ടിൽ പഞ്ചായത്ത് വകുപ്പ് റിട്ട. ഉദ്യോഗസ്ഥൻ മോഹനന്റെ മകൾ കൃതി മോഹൻ (25) കിടപ്പുമുറിയിൽ കൊല്ലപ്പെട്ടത്.‌ ഭർത്താവ് കൊല്ലം കോളജ് ജംക്‌ഷൻ എംആർഎ 12 ബി ദേവിപ്രിയയിൽ വൈശാഖ് ബൈജു വിനെ(28) പൊലീസ് അറസ്റ്റു ചെയ്തത്. വൈശാഖ് കുറ്റം സമ്മതിച്ചിരുന്നു. കുടുംബപ്രശ്നങ്ങളെ തുടർന്നുണ്ടായ വഴക്കിനെ തുടർന്നാണ് കൃതിയെ കൊലപ്പെടുത്തിയതെന്നാണ് വൈശാഖ് പൊലീസിനോട് പറഞ്ഞത്.

വൈകിട്ട് ഏഴിനു വീട്ടിലെത്തിയ വൈശാഖ് കിടപ്പുമുറിയിൽ ഭാര്യ കൃതിയുമായി സംസാരിച്ചു പിണങ്ങി. ദേഷ്യം വന്നതോടെ കട്ടിലിൽ ഇരുന്ന കൃതിയെ തലയ്ക്ക് പിടിച്ച് തലയിണയിൽ അമർത്തി വച്ചു. പിന്നീട് പിടിവിട്ട് നോക്കിയപ്പോൾ ചലനമറ്റ നിലയിലായിരുന്നു. കൊലപ്പെടുത്താൻ വേണ്ടി ചെയ്തതല്ലെന്നും അപ്പോഴത്തെ ദേഷ്യത്തിൽ ചെയ്തതാണെന്നും അയാൾ പൊലീസിനോടു പറഞ്ഞത്.

സംഭവത്തിൽ കോടതി ശിക്ഷിച്ച വൈശാഖിന് ജയിലിൽ കഴിഞ്ഞ് 44–ാം ദിവസം ജാമ്യം ലഭിച്ചു. നിലവിൽ സെഷൻസ് കോടതി നൽകിയ ജാമ്യം റദ്ദാക്കാൻ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരിക്കുകയാണ്.

uthra murder krithi murder
Advertisment