Advertisment

തമിഴ്‌നാട്ടില്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മുങ്ങിയ പ്രതിയെ കൊല്ലത്ത് നിന്നും പിടികൂടി ; പ്രതിയെ പിടികൂടാന്‍ പോലീസിനെ സഹായിച്ചത് മണിക്കൂറുകള്‍ക്ക് മുമ്പ് തമിഴ്‌നാട് പൊലീസ് കൈമാറിയ ചിത്രം ; കൊലയാളിയെ കീഴ്‌പ്പെടുത്തിയത് സാഹസികമായി

New Update

കൊല്ലം : തമിഴ്നാട്ടിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മുങ്ങിയ പ്രതിയെ കൊല്ലം നഗരത്തിൽ പൊലീസ് സാഹസികമായി കീഴ്പ്പെടുത്തി. പ്രതിയെ തിരിച്ചറിയാൻ പൊലീസിനു തുണയായതാവട്ടെ, തമിഴ്നാട് പൊലീസ് മണിക്കൂറുകൾക്കു മുൻപ് കൈമാറിയ പ്രതിയുടെ ചിത്രം.

Advertisment

തമിഴ്നാട്ടിലെ രാജപാളയത്ത് ഭാര്യ പളനിയമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഗുണശേഖരനെയാണു (34) ഇന്നലെ വൈകിട്ടു കൊല്ലം റെയിൽവേ സ്റ്റേഷനു മുന്നിൽ നിന്നും ഈസ്റ്റ് പൊലീസ് പിടികൂടിയത്. ഇക്കഴിഞ്ഞ രണ്ടിനായിരുന്നു കൊലപാതകം.

publive-image

അതിനു ശേഷം രാജപാളയത്തുനിന്നു മുങ്ങിയ ഗുണശേഖരൻ 13ാം തീയതി മുതൽ കൊല്ലത്തുണ്ടായിരുന്നതായാണ് വിവരം. തമിഴ്നാട് പൊലീസ് ഇന്നലെ രാവിലെ കൊല്ലത്തെത്തി സിറ്റി പൊലീസ് കമ്മിഷണർ ടി. നാരായണനു പ്രതിയുടെ ചിത്രം കൈമാറി.

കമ്മിഷണറുടെ നിർദേശപ്രകാരം ഈസ്റ്റ് പൊലീസ് തിരിച്ചിൽ തുടരവെയാണ്, റയിൽവേ സ്റ്റേഷനു സമീപം വച്ചു പട്രോളിങ് നടത്തുകയായിരുന്ന ഈസ്റ്റ് സബ് ഇൻസ്പെക്ടർ ആർ. ബിജുവിന്റെ കണ്ണിൽ ഗുണശേഖരൻ പെടുന്നത്.

രാവിലെ പ്രതിയുടെ ഫോട്ടോ കണ്ട ഇൻസ്പെക്ടർ ബിജു, ജീപ്പ് പിന്നോട്ടെടുത്ത് എത്തിയപ്പോഴേക്കും ഗുണശേഖരൻ അതിവേഗം ഓടി. ജീപ്പിൽ നിന്നിറങ്ങി ബിജുവും സംഘവും പിന്നാലെ ഓടി പ്രതിയെ കീഴ്പ്പെടുത്തി.

ഈസ്റ്റ് പൊലീസ് ഇൻസ്പെക്ടർ ആർ. രാജേഷന്റെ നേതൃത്വത്തിൽ അറസ്റ്റു രേഖപ്പെടുത്തി പ്രതിയെ തമിഴ്നാട് പൊലീസ് സംഘത്തിനു കൈമാറി. കുറ്റി താടിയും മീശയും ഉണ്ടായിരുന്ന ഗുണശേഖരൻ തിരിച്ചറിയാതിരിക്കാൻ തല മൊട്ടയടിച്ചു ക്ലീൻ ഷേവും ചെയ്തിരുന്നു.

Advertisment