കൊല്ലം; കൊല്ലത്ത് ഭക്ഷണശാലയില്‍ പാത്രങ്ങള്‍ മോഷ്ടിക്കാനെത്തിയ തമിഴ്‌നാട് സ്വദേശിയെ നാട്ടുകാര്‍ പിടികൂടി. മതില്‍ചാടി ഭക്ഷണശാലയിലെത്തിയ ഇയാള്‍ പിടിയിലായ ഉടന്‍ കൈവശമുണ്ടായിരുന്ന ബ്ലേഡ് ഉപയോഗിച്ച് കഴുത്തറുത്തു. സംഭവമറിഞ്ഞ് ആളുകള്‍ തടിച്ചുകൂടിയതും പരിഭ്രാന്തിക്ക് കാരണമായി.
കൊല്ലം ബീച്ചിലെ മഹാത്മഗാന്ധി പാർക്കിലുള്ള ലഘുഭക്ഷണശാലയിലാണ് നാടകീയമായ സംഭവം അരങ്ങേറിയത്. ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്ത തമിഴ്നാട് സ്വദേശി മേഘനാഥനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ടു മൂന്നരയോടെ ആയിരുന്നു സംഭവം. മതിൽചാടി അകത്തു കടന്ന ഇയാൾ ഭക്ഷണശാലയുടെ ചില്ലുവാതിൽ തകർത്തു പാത്രങ്ങൾ എടുത്ത് മതിലിന്റെ ഭാഗത്ത് എത്തിച്ചതോടെ അവിടെ ഉണ്ടായിരുന്ന ഒരാൾ കണ്ടു. ഇയാൾ വിളിച്ചറിയിച്ചതോടെ ലൈഫ് ഗാർഡുകളായ ഡോൾഫിൻ രതീഷും അമ്പിളിയും ഇയാളെ തടയാനെത്തി. ഇതോടെയാണ് ഇയാൾ കൈയ്യിൽ കരുതിയിരുന്ന ബ്ലേഡ് എടുത്തു കഴുത്തിൽ മുറിവുണ്ടാക്കി.
അതോടെ ആശങ്കയിലായ ലൈഫ് ഗാർഡുകൾ പൊലീസിനെ വിളിച്ചു. ഇതിനിടെ ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചു. നാട്ടുകാർ കൂടിയതോടെ വീണ്ടും മുറിവേൽപ്പിച്ചു. തുടർന്ന് പൊലീസ് ആംബുലൻസുമായി സ്ഥലത്തെത്തി ഇയാളെ കീഴ്പ്പെടുത്തി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.