കൊട്ടാരക്കര : ഉത്രയെ പാമ്പിനെക്കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം തയാറാക്കൽ തുടങ്ങി. 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കുമെന്നു റൂറൽ എസ്പി ഹരിശങ്കർ പറഞ്ഞു. രണ്ടാംഘട്ട അന്വേഷണത്തിന്റെ ഭാഗമായി, സംഘത്തിൽ ഉൾപ്പെടുത്തിയ വിദഗ്ധർ ശാസ്ത്രീയ വിവരശേഖരണത്തിനായി സൂരജിന്റെയും ഉത്രയുടെയും വീടുകളിൽ പരിശോധന നടത്തും.
സൂരജ് കൊണ്ടുവന്ന പാമ്പു തന്നെയാണ് ഉത്രയെ കടിച്ചതെന്നു ഡിഎൻഒ പരിശോധനയിൽ വ്യക്തമായതോടെ, ഇതിനുള്ള കൂടുതൽ തെളിവുകൾ ശേഖരിക്കാനാണു ശ്രമം. പന്ത്രണ്ടോളം നിർണായക വിവരങ്ങളും പരിശോധനാഫലത്തിലൂടെ ലഭ്യമാക്കണമെന്നു പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
സൂരജിന്റെയും ഉത്രയുടെയും ബന്ധുക്കളുടെയും സാക്ഷികളുടെയും മൊബൈൽ ഫോണുകൾ സാങ്കേതിക പരിശോധനയ്ക്ക് അയയ്ക്കാൻ കോടതിയുടെ അനുമതി തേടിയിട്ടുണ്ട്. പൊലീസ് പിടിച്ചെടുത്ത ലാപ്ടോപും പരിശോധിക്കും.