കോഴിക്കോട്: കൂടത്തായിയില്‍ കൊലചെയ്യപ്പെട്ട സിലിയുടെ ആഭരണങ്ങള്‍ കാണാതായതുമായി ബന്ധപ്പെട്ട് ജോളിയുടെ നിര്‍ണായക മൊഴി. ആഭരണങ്ങള്‍ ഷാജുവിനെ ഏല്‍പ്പിച്ചുവെന്നാണ് ജോളി മൊഴി നല്‍കിയിട്ടുള്ളത്.
എന്നാല്‍, ഷാജു ഇക്കാര്യം നിഷേധിച്ചിരുന്നു. സിലി വധക്കേസില്‍ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത്. തുടക്കത്തില്‍ ചോദ്യം ചെയ്യലിനോട് കാര്യമായി സഹകരിക്കാതിരുന്ന ജോളി, ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം തുടര്‍ച്ചയായി നടത്തിയ ചോദ്യംചെയ്യലിനോട് പിന്നീട് സഹകരിച്ചു.
ഡന്റല്‍ ക്ലിനിക്കില്‍വച്ച് ബോധരഹിതയായ സിലിയെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ഇവിടെയത്തിയപ്പോഴേക്കും സിലി മരിച്ചു. സിലി ധരിച്ചിരുന്ന ആഭരങ്ങള്‍ ഇതോടെ കൂടയുണ്ടായിരുന്ന ജോളിയെ ഏല്‍പ്പിച്ചു. ഈ ആഭരണങ്ങളാണ് പിന്നീട് കാണാതായത്. ആഭരണങ്ങള്‍ കാണാതയാതുമായി ബന്ധപ്പെട്ട് സിലിയുടെ ബന്ധുക്കള്‍ ആരോപണം ഉന്നയിച്ചിരുന്നു. ഇക്കാര്യത്തിലാണ് ജോളിയുടെ നിര്‍ണായക മൊഴി.
ആഭരണങ്ങള്‍ കാണാതായതില്‍ ദുരൂഹതയുണ്ടെന്നും ഷാജുവിനും കുടുംബത്തിനും പങ്കുള്ളതായി സംശയം ഉണ്ടെന്നും സിലിയുടെ ബന്ധുക്കള്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. സിലിയുടെ 40 പവനോളം വരുന്ന സ്വര്‍ണം സിലി തന്നെ പള്ളി ഭണ്ഡാരത്തില്‍ ഇട്ടെന്നാണ് ഷാജു കുടുംബാംഗങ്ങളോട് പറഞ്ഞത്. ഇത് വാസ്തവ വിരുദ്ധമാണെന്ന് സിലിയുടെ ബന്ധു സേവ്യര്‍ പറയുന്നു.
വിവാഹ സമയത്ത് വീട്ടുകാര്‍ സ്ത്രീധനമായി നല്‍കിയ 40 പവനോളം സ്വര്‍ണവും ഇത് കൂടാതെ രണ്ട് മക്കള്‍ക്കായി നല്‍കിയ സ്വര്‍ണവും സിലിയുടെ കൈവശമുണ്ടായിരുന്നു. ഇവയാണ് കാണാതായത്. ഇവയെല്ലാം സിലി ഉപയോഗിച്ചുകൊണ്ടിരുന്ന സ്വര്‍ണമായിരുന്നുവെന്നും സേവ്യര്‍ പറയുന്നു. സിലി സ്വര്‍ണം വിറ്റിട്ടില്ലെന്നും സാമ്ബത്തിക പ്രയാസങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും സേവ്യര്‍ പറയുന്നു.