തിരുവനന്തപുരം: കരമന കൂടത്തിൽ കുടുംബത്തിലെ ദുരൂഹ മരണങ്ങളുടെ മറവിലുള്ള സ്വത്ത് തട്ടിപ്പിൽ കാര്യസ്ഥൻ രവീന്ദ്രൻ നായർ ഉൾപ്പെടെ കൂടുതൽ പേർ പ്രതികളാകും. രവീന്ദ്രൻ നായരെ മുഖ്യപ്രതിയാക്കി കുറ്റപത്രം തയാറാക്കാനാണ് ക്രൈംബ്രാഞ്ച് തയാറെടുക്കുന്നത്. കാര്യസ്ഥൻ 15 കോടിയോളം രൂപയുടെ സ്വത്ത് തട്ടിയെടുത്തതായാണ് ജില്ലാ ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തൽ.
ദുരൂഹ മരണങ്ങളിൽ അന്വേഷണം ഊർജിതമാക്കാനും അന്വേഷണ സംഘം തീരുമാനിച്ചു. അവകാശികളായ അഞ്ചു പേരും വിവിധ വർഷങ്ങളിലായി മരിച്ച കരമന കൂടത്തിൽ കുടുംബത്തിൽ നൂറു കോടിയോളം രൂപയുടെ സ്വത്തുണ്ട്. അവകാശികൾ മരിച്ചതോടെ കാര്യസ്ഥനായ രവീന്ദ്രനും അകന്ന ചില ബന്ധുക്കളും ഇതിന്റെ പകുതിയിലേറെ കൈക്കലാക്കി.
മരണങ്ങൾ കൊലപാതകമാണെന്നു ഉറപ്പിച്ചിട്ടില്ലെങ്കിലും സ്വത്ത് കൈമാറ്റം തട്ടിപ്പാണെന്നു അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. വഞ്ചിയൂർ കോടതിയിലെ ജീവനക്കാരനും കൂടത്തിൽ കുടുംബത്തിലെ കാര്യസ്ഥനുമായ രവീന്ദ്രൻ നായരാണ് തട്ടിപ്പിന് നേതൃത്വം നൽകിയത്. കുടുംബത്തിലെ അവസാനകണ്ണിയായ ജയമാധവൻ നായർ മരിക്കുന്നതിന് മുൻപ് തന്നെ വ്യാജവിൽപത്രം തയാറാക്കി.
മദ്യം നൽകി മയക്കിയ ശേഷമാണ് ഒപ്പിടീപ്പിച്ചത്.വിൽപ്പത്രത്തിന് സാധുത കിട്ടാൻ രണ്ട് സുഹൃത്തുക്കളെ സാക്ഷികളാക്കി. വിൽപ്പത്രം വ്യാജമെന്ന് സാക്ഷികൾ മൊഴി നൽകിയിട്ടുണ്ട്. ഇങ്ങനെ പതിനഞ്ച് കോടിയോളം രൂപയുടെ സ്വത്ത് കാര്യസ്ഥൻ മാത്രം കൈക്കലാക്കിയെന്നാണ് കണ്ടെത്തൽ.
തട്ടിപ്പിൽ കുടുംബത്തിലെ അകന്ന ബന്ധുവും മുൻ കലക്ടറുമായ മോഹൻദാസ് ഉൾപ്പെടെ പത്തു പേരുടെ പങ്കുകൂടി അന്വേഷിച്ച് വരികയാണ്. കുറ്റപത്രം തയാറാക്കിയ ശേഷം രവീന്ദ്രനെ അറസ്റ്റ് ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. അതോടൊപ്പം 2017ൽ മരിച്ച ജയമാധവൻ നായരുടേത് കൊലപാതകമാണെന്ന് സംശയമുണ്ട്. അതിനേക്കുറിച്ച് പ്രത്യേക അന്വേഷിക്കും.