കോട്ടയം : നഗരത്തിലെ സ്ഥാപനത്തിനു മുന്നിൽ മദ്യലഹരിയിൽ ബഹളംവച്ചതിനു പൊലീസ് പിടിയിലായ യുവാവ് വെസ്റ്റ് സ്റ്റേഷനിലെ ഉപകരണങ്ങൾ അടിച്ചുതകർത്തു. വധശ്രമം ഉൾപ്പെടെ ഒട്ടേറെ കേസുകളിലെ പ്രതിയാണെന്നു പൊലീസ് കണ്ടെത്തി.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി ക്വാർട്ടേഴ്സിൽ താമസിക്കുന്ന കൈതമലത്താഴത്ത് ബിലാൽ(24) ആണ് വ്യാഴാഴ്ച രാത്രി വെസ്റ്റ് പൊലീസിന്റെ പിടിയിലായത്. മദ്യലഹരിയിൽ സംഘം ചേർന്ന് ബഹളംവയ്ക്കുന്നതറിഞ്ഞ് പൊലീസ് എത്തിയപ്പോൾ ബിലാലിനൊപ്പമുള്ളവർ കടന്നുകളഞ്ഞു.
സ്റ്റേഷനിലെത്തിച്ച ബിലാൽ സ്റ്റേഷനിലെ കസേര, മേശ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ നശിപ്പിച്ചതായി സ്റ്റേഷൻ ഹൗസ് ഓഫിസർ എം.ജെ.അരുൺ പറഞ്ഞു. ജനാലച്ചില്ലുകൾ അടിച്ചുതകർത്തു. ഫയലുകൾ വലിച്ചെറിഞ്ഞു. പൊതുമുതൽ നശിപ്പിച്ചതിനും പൊലീസിന്റെ ജോലിക്ക് തടസ്സം നിന്നതിനും കേസെടുത്തു.
ഏറ്റുമാനൂർ പാറോലിക്കലിലുള്ള ബന്ധുവിനെ സന്ദർശിക്കാനാണ് ബിലാൽ എത്തിയത്. കോഴിക്കോട് ചേവായൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വധശ്രമക്കേസിൽ പിടികിട്ടാപ്പുള്ളിയാണ് ബിലാൽ എന്നു പൊലീസ് പറഞ്ഞു.
കോഴിക്കോട് ടൗൺ ഉൾപ്പെടെയുള്ള സ്റ്റേഷനുകളിൽ 15 കേസുകളിൽ പ്രതിയാണ്. ബൈക്കിൽ കറങ്ങിനടന്നു മാല പൊട്ടിച്ചതിനു കോട്ടയം വെസ്റ്റ്, ഏറ്റുമാനൂർ, കുറവിലങ്ങാട്, ഗാന്ധിനഗർ സ്റ്റേഷനുകളിൽ കേസുകളുണ്ട്. ബിലാലിനെ കോടതി റിമാൻഡ് ചെയ്തു.