ചങ്ങനാശേരി : അപ്രതീക്ഷിത വിയോഗങ്ങളിൽ നടുങ്ങി ചങ്ങനാശേരി. ഒരു ദിവസത്തിനുള്ളിൽ 2 അപകടങ്ങളിലായി ചങ്ങനാശേരിക്ക് നഷ്ടമായത് 3 ജീവനുകൾ. മല്ലപ്പള്ളിക്കു സമീപം മണിമലയാറ്റിൽ കുളിക്കാനിറങ്ങിയ ഇലഞ്ഞിപ്പറമ്പിൽ സച്ചിൻ(19), പുതുപ്പറമ്പിൽ ആകാശ് (19) എന്നിവരും പന്തളത്ത് ലോറി ബൈക്കിൽ ഇടിച്ച് നെടുംപറമ്പിൽ അഫ്സൽ ദേവസ്യയുമാണ് (30) ഇന്നലെ മരിച്ചത്.
ചങ്ങനാശേരി ഇലഞ്ഞിപ്പറമ്പിൽ മാർട്ടിൻ സെബാസ്റ്റ്യന്റെ മകൻ സച്ചിൻ മാർട്ടിൻ (19), ചങ്ങനാശേരി ബൈപാസ് റോഡിൽ മോർക്കുളങ്ങര റൂബിനഗർ പുതുപ്പറമ്പിൽ പി.കെ.സുരേഷിന്റെ മകൻ ആകാശ് (19) എന്നിവരാണ് മരിച്ചത്.
ഇന്നലെ 3.30 ബൈക്കുകളിൽ വിനോദയാത്രയ്ക്കെത്തിയ 13 അംഗ വിദ്യാർഥി സംഘം തൂക്കുപാലം കണ്ടതിനുശേഷം ആറ്റിൽ കുളിക്കുന്നതിനിടെ ഇവർ കയത്തിൽ പെടുകയായിരുന്നു.നിലവിളി കെട്ടെത്തിയ നാട്ടുകാർ ഇരുവരെയും കരയ്ക്ക് എത്തിച്ചപ്പോഴേക്കും മരിച്ചു.
സച്ചിൻ കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളജിൽ ഒന്നാം വർഷ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥിയാണ്. അമ്മ : സുനി, സഹോദരി : സൗമ്യ. ആകാശ് പത്തനംതിട്ട മൗണ്ട് സിയോൺ കോളജിൽ ബികോം എൽഎൽബി വിദ്യാർഥിയാണ്. അമ്മ : ഗീത, സഹോദരിമാർ : ശ്രുതി, പൂജ. മൃതദേഹങ്ങൾ ഇന്ന് കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ആകാശിന്റെ സംസ്കാരം ഇന്ന് 3 ന് മോർക്കുളങ്ങര കുടുംബി സേവാ സംഘം നമ്പർ-35 ശ്മശാനത്തിൽ.
ചങ്ങനാശേരി സ്വദേശികളായ 2 വിദ്യാർഥികൾ മണിമലയാറ്റിൽ മുങ്ങിമരിച്ചു എന്നറിഞ്ഞതു മുതൽ ആശങ്കയിലായിരുന്നു നാട്.മക്കൾക്ക് എന്തോ ആപത്തുണ്ടായി എന്നറിഞ്ഞ് ഇരുവരുടെയും അച്ഛൻമാർ മല്ലപ്പള്ളിയിലേക്ക് തിരിച്ചെങ്കിലും അമ്മമാരും സഹോദരിമാരും ഒന്നും അറിഞ്ഞിരുന്നില്ല.
നേരം വൈകുന്നതനുസരിച്ച് വീട്ടിലേക്ക് എത്തുന്നവരുടെ എണ്ണവും കൂടി. കരഞ്ഞു തളർന്ന അമ്മമാർ മക്കൾക്ക് എന്തു പറ്റി എന്ന് ആളുകളോടു മാറിമാറി ചോദിച്ചെങ്കിലും മരണ വിവരം പറയാൻ ആർക്കും ധൈര്യമുണ്ടായില്ല. രാത്രി വൈകിയാണ് ഇരുവരുടെയും അമ്മമാരെ മരണവിവരം അറിയിച്ചത്.സ്കൂൾ പഠന കാലം മുതൽ ഉറ്റ ചങ്ങാതിമാരായിരുന്നു സച്ചിനും ആകാശും.