കറുകച്ചാൽ : അയൽവാസിയെ വീട്ടിൽക്കയറി മുഖത്ത് ആസിഡ് ഒഴിച്ച ശേഷം കോടാലി കൊണ്ട് തലയ്ക്കടിച്ചു കൊന്നയാൾ അറസ്റ്റിൽ. വാകത്താനം പൊങ്ങന്താനം മുടിത്താനംകുന്ന് ഔസേപ്പ് ചാക്കോ (കുഞ്ഞൂഞ്ഞ്–80) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ മുടിത്താനംകുന്ന് കരിക്കണ്ടത്തിൽ കെ.എം.മാത്യു (80) അറസ്റ്റിലായി. ഇരുവരും തമ്മിൽ നാളുകളായി വസ്തു കൈമാറ്റം സംബന്ധിച്ച് തർക്കം നില നിന്നിരുന്നതായി പൊലീസ് പറഞ്ഞു. രണ്ടു ദിവസം മുമ്പാണ് സംഭവം.
പൊലീസ് പറയുന്നത് :
ഔസേപ്പിന്റെ വീട്ടിലെത്തിയ മാത്യു അടുക്കളയിൽ കയറി ഗ്യാസ് സിലിണ്ടറും അടുപ്പും തമ്മിൽ ബന്ധിപ്പിക്കുന്ന ട്യൂബ് വലിച്ച് നീക്കി തീ കൊളുത്തിയ ശേഷം പുറത്തിറങ്ങി. വീട്ടു മുറ്റത്ത് ചീരയില നുള്ളിക്കൊണ്ടു നിന്ന ഔസേപ്പിന്റെ മുഖത്തേക്ക് കുപ്പിയിൽ കൈയിൽ കരുതിയിരുന്ന ആസിഡ് ഒഴിച്ചു. വീണുപോയ ഔസേപ്പിന്റെ തലയ്ക്കു പിൻഭാഗത്ത് കോടാലി കൊണ്ട് അടിച്ചു. താഴെ വീണപ്പോൾ കാലിനും അടിച്ചു
ചോര പുരണ്ട കോടാലി മുറ്റത്ത് ഉപേക്ഷിച്ച് മാത്യു മടങ്ങി. വീട്ടിനുള്ളിൽ തീ പടരുന്നത് കണ്ട അയൽവാസിയായ സ്ത്രീ ബഹളം വച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.വാകത്താനം എസ്എച്ച്ഒ കെ.പി.ടോംസണിന്റെ നേതൃത്വത്തിൽ പൊലീസും ചങ്ങനാശേരിയിൽ നിന്ന് അഗ്നിരക്ഷാ സേനയുമെത്തി. അഗ്നി രക്ഷാ സേനയാണ് തീയണച്ചത്. മാത്യുവിന്റെ വീട്ടിലെത്തിയ പൊലീസ് സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ മാത്യു കുറ്റം സമ്മതിച്ചു.
പിതാവിന്റെ മരണവാർത്ത ഡൽഹിയിൽ നഴ്സായ മകൾ ഷീബ അറിഞ്ഞിട്ടില്ല.ഡൽഹി ജയപ്രകാശ് നാരായണൻ ആശുപത്രിയിൽ നഴ്സായ ഷീബ കോവിഡ് വാർഡിൽ ഡ്യൂട്ടിയിലാണ്. ഡ്യൂട്ടി പൂർത്തിയാക്കിയാലും ആശുപത്രിയിലെ ഹോസ്റ്റലിൽ തന്നെ 14 ദിവസത്തെ ക്വാറന്റീനിൽ കഴിയണം.
ഔസേപ്പിന്റെ മൂത്തമകൻ ഷാജിയും ഡൽഹിയിൽ സ്വകാര്യ കമ്പനിയിൽ ജോലിയാണ്. ഇളയ മകൻ ഷാബു അയർലൻഡിലാണ്. ലോക്ഡൗൺ ആയതിനാൽ ഇവർക്കാർക്കും പിതാവിന്റെ സംസ്കാര ശുശ്രൂഷയിൽ പങ്കെടുക്കാനും ആകില്ല.