കോട്ടയം: കോട്ടയത്ത് മെറ്റല്‍ ക്രഷറില്‍ കുടുങ്ങി അന്യസംസ്ഥാന തൊഴിലാളിയായ യുവാവിന് ദാരുണാന്ത്യം. പൂവന്തുരുത്തിലെ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലാണ് ദാരുണ സംഭവം ഉണ്ടായത്. മണക്കാട്ട് അഗ്രിഗേഴ്സ് ക്രഷറിൽ വ്യാഴാഴ്ച വൈകീട്ട് ആറിനാണ് സംഭവം. ബീഹാര്‍ സ്വദേശിയായ നാരായണ ഡിസവയ്ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. 29 വയസ്സായിരുന്നു.
ക്രഷർ യൂണിറ്റ് പ്രവർത്തനം അവസാനിപ്പിച്ച ശേഷം വലിയ ടാങ്കിലെ മണ്ണ് തട്ടിമാറ്റി യൂണിറ്റ് വൃത്തിയാക്കുന്നതിനിടെ ഉള്ളിലേക്ക് വീഴുകയായിരുന്നു. മെറ്റലും എംസാൻഡും മെറ്റൽ പൗഡറും ഉണ്ടാക്കുന്ന യൂണിറ്റിലെ കൺവെയർ ബെൽറ്റിൽ കുടുങ്ങി 50 അടി ഉയരമുള്ള ടണലിലേക്ക് വീഴുകയായിരുന്നു. ടണലിനകത്തേക്ക് വീണ ഇയാൾക്ക് മീതെ മെറ്റൽ വന്നുമൂടി. മറ്റ് തൊഴിലാളികൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്ന് അഗ്നിരക്ഷസേനയെയും പൊലീസിനെയും അറിയിക്കുകയായിരുന്നു.
ടണൽ താഴ്ഭാഗത്തുവെച്ച് ജാക്ഹാമർ, ഹ്രൈഡോളിക് കട്ടർ എന്നിവയുപയോഗിച്ച് മുറിച്ച് മെറ്റൽ നീക്കി ഒന്നരമണിക്കൂർ പരിശ്രമിച്ചാണ് മൃതദേഹം പുറത്തെടുത്തത്. ടാങ്കിൻറെ പുറത്തേക്കുള്ള ഭാഗം തുറന്ന്‍ മണ്ണ് ഏറെ മാറ്റിയതിനെ തുടർന്ന് മൃതദേഹത്തിൻറെ കാലുകളാണ് ആദ്യം പുറത്തുവന്നത്.
എന്നാൽ മൃതദേഹം വീണ്ടും ഈ ഭാഗത്ത് കുടുങ്ങി. വീണ്ടും ഡ്രില്‍ ചെയ്ത കോൺക്രീറ്റ് ഭാഗം മാറ്റി മണ്ണ് പൂർണമായി നീക്കം ചെയ്താണ് മൃതദേഹം പുറത്തെടുത്തത്. ഉള്ളിലേക്ക് കടക്കാൻ സൗകര്യം കുറഞ്ഞതും ടാങ്കിന്റെ കട്ടിയേറിയ കോൺക്രീറ്റ് ഭാഗങ്ങളുമെല്ലാം രക്ഷാപ്രവർത്തനത്തിന് തടസ്സമായി.