കോഴിക്കോട്: പനിബാധിച്ച കുട്ടിക്ക് ചികിത്സ വൈകിയ സംഭവം ഫേസ്ബുക്ക് ലൈവിലൂടെ പുറംലോകത്തെ അറിയിച്ച പിതാവിനെതിരെ കേസെടുത്ത് ജയിലിൽ അടച്ച പൊലീസ് നടപടി വിവാദത്തിൽ.
കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഡോക്ടറുടെ പരാതിയിലാണ് ഉള്ളിയേരി സ്വദേശി ഷൈജുവിനെതിരെ കേസെടുത്തത്. സംഭവം നടന്ന് അഞ്ച് ദിവസങ്ങൾക്ക് ശേഷം സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയാണ് ഷൈജുവിനെതിരെ ജാമ്യമില്ലാവകുപ്പ് ചുമത്തിയത്.
ഏകമകന് കടുത്ത പനി ബാധിച്ചതിനെ തുടർന്നാണ് ഷൈജുവും സിന്ധുവും ഈ മാസം എട്ടിന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിയത്. ഉച്ചക്ക് 3.40ന് ഒപി ടിക്കറ്റ് എടുത്ത് ആറുമണി വരെ അവശനായ മകനുമായി വരിയിൽ നിന്നു. ഈ സമയം ചിലർ വരിയിൽ നിൽക്കാതെ ഡോക്ടറെ കണ്ടു മടങ്ങി. ഇതിൽ പ്രതിഷേധിച്ചാണ് ഷൈജു ഫേസ്ബുക്കിൽ ലൈവ് നൽകിയത്.
എന്നാൽ, അഞ്ചു ദിവസങ്ങൾക്ക് ശേഷം പൊലീസ് സ്റ്റേഷനിലേക്ക് വരണമെന്ന് ഷൈജുവിന് നിർദ്ദേശം ലഭിച്ചു. ജോലിക്ക് തടസമായെന്ന ഡോക്ടറുടെ പരാതിയിൽ ജാമ്യമില്ലാവകുപ്പ് ചുമത്തി പൊലീസ് ഷൈജുവിനെതിരെ കേസെടുത്തു. ഷൈജു ഇപ്പോ കൊയിലാണ്ടി ജയിലിലാണുള്ളത്.