മലപ്പുറം ∙ ഒരുമിച്ചു കാണുമ്പോൾ വലിയ സ്നേഹ൦ പ്രകടിപ്പിക്കുന്ന നേതാക്കള്‍ ഒറ്റയ്ക്ക് കാണുമ്പോള്‍ പരസ്പരം പാരവയ്പ്പാണെന്ന് കേരളത്തിലെ ഗ്രൂപ്പിസത്തെ പരാമര്‍ശിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ കെ ആന്റണി .
‘ഒരുമിച്ചു കാണുമ്പോൾ എല്ലാവർക്കും വലിയ സ്നേഹമാണ്. പരസ്പരം ചിരിക്കും. ഒറ്റയ്ക്കു കാണുമ്പോൾ കാര്യം മാറും.
ഒരുമിച്ചുണ്ടാകുമ്പോഴും ഒറ്റയ്ക്കു കാണുമ്പോഴും നേതാക്കൾക്കു പരസ്പരം ചിരിക്കാൻ കഴിയുന്ന സ്ഥിതി ജില്ലയിലും സംസ്ഥാനത്തുമുണ്ടാകണം’ – ആന്റണി വ്യക്തമാക്കി.
കോൺഗ്രസ് നേതാക്കൾ പല വഴിക്കു നടന്നാൽ ലക്ഷ്യത്തിലെത്തില്ല. ജനാധിപത്യത്തിൽ, പാർട്ടിയുടെ ശക്തി പ്രകടമാകുന്നത് തിരഞ്ഞെടുപ്പിൽ അധികാരത്തിൽ വരുമ്പോഴാണ്. തിരഞ്ഞെടുപ്പിൽ ജയിക്കണമെങ്കിൽ പാർട്ടിയിൽ ഐക്യം വേണമെന്നും - അദ്ദേഹം പറഞ്ഞു.
ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷമാണ് ആന്റണി കേരളത്തിലെ പാര്‍ട്ടി കാര്യങ്ങളില്‍ അഭിപ്രായം പറയുന്നത് .
നേരെ ചൊവ്വേ ഭരണം നടത്തിപോയ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് സ്വന്തം ആളായ വി എം സുധീരനെ കെ പി സി സി അധ്യക്ഷനായി കൊണ്ടുവന്ന് സര്‍ക്കാരിനെ ദയനീയ പരാജയത്തിലേയ്ക്ക് നയിച്ചതില്‍ എ കെ ആന്റണിയോട് കേരളത്തിലെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കടുത്ത എതിര്‍പ്പുണ്ടായിരുന്നു .