തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് പതിനെട്ടിന നിര്‍ദേശവുമായി കെപിസിസി. ഭാര്യയും ഭര്‍ത്താവും ഒരേ വാര്‍ഡില്‍ മാറി മാറി മത്സരിക്കുന്നത് ഒഴിവാക്കണമെന്നും രാഷ്ട്രീയേതര ക്രിമിനല്‍ കേസുകളില്‍ പ്രതികളായവര്‍ക്ക് സീറ്റ് നല്‍കരുതെന്നും നിര്‍ദേശമുണ്ട്. തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും കൂടുതല്‍ അവസരം നല്‍കണമെന്നും കെപിസിസി അധ്യക്ഷന്‍ പുറപ്പെടുവിച്ച സര്‍ക്കുലര്‍ പറയുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി മണ്ഡലം, ബ്ലോക്ക്, ജില്ലാ, മുനിസിപ്പല്‍, കോര്‍പറേഷന്‍, സംസ്ഥാനതലം എന്നിനിലകളില്‍ സബ്കമ്മറ്റി രൂപീകരിക്കണമെന്നാണ് പ്രധാന നിര്‍ദേശം. മണ്ഡലം കമ്മറ്റിയില്‍ മണ്ഡലം പ്രസിഡന്റ് അടക്കം ഒന്‍പത് അംഗങ്ങളുണ്ടാകണം. സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുമ്പോള്‍ ആ മണ്ഡലത്തില്‍ നിന്നും കെപിസിസി, ഡിസിസി ഭാരവാഹികളുണ്ടെങ്കില്‍ അവരുടെ അഭിപ്രായം തേടണം.
ബ്ലോക്ക് സബ് കമ്മറ്റിയില്‍ ഒന്‍പത്, ജില്ലാ സബ്കമ്മറ്റിയില്‍ ഏഴ്, കോര്‍പറേഷന്‍ കമ്മറ്റിയില്‍ ആറ്, മുനിസിപ്പല്‍ സബ്കമ്മറ്റിയില്‍ ഏഴ് എന്നിങ്ങനെയാണ് കമ്മറ്റിയുടെ ഘടന. ഈ മാസം 25നകം പ്രാദേശിക കമ്മറ്റികള്‍ രൂപീകരിക്കാനാണ് നിര്‍ദേശം.
കമ്മറ്റികള്‍ കൃത്രിമമായി കൂടിയതായി രേഖകളുണ്ടാക്കരുതെന്നാണ് പ്രധാനമായും നല്‍കിയിട്ടുള്ള മറ്റൊരു നിര്‍ദേശം. സ്ഥാനാര്‍ത്ഥികള്‍ അതത് വാര്‍ഡുകളില്‍ നിന്നുള്ളവരാകണം. വിജയ സാധ്യതയും പൊതു സ്വീകാര്യയ്ക്കും ഒപ്പം പാര്‍ട്ടി കൂറിനും സ്വഭാവശുദ്ധിക്കും പ്രാമുഖ്യം നല്‍കണം.
വനിതകളെ പൊതു സീറ്റുകളില്‍ പരിഗണിക്കേണ്ടതില്ല. വനിതാ സ്ഥാനാര്‍ത്ഥികള്‍ മഹിളാ കോണ്‍ഗ്രസിലും പാര്‍ട്ടിയിലും സജീവമായവരാകണം. പാര്‍ട്ടി വിപ്പ് ലംഘിച്ചവര്‍, റിബലായി മത്സരിച്ചവര്‍, പാര്‍ട്ടി നടപടി നേരിട്ടവര്‍ എന്നിവരെ സ്ഥാനാര്‍ത്ഥിയാക്കരുത്.
സ്വതന്ത്രരെ പരിഗണിക്കുമ്പോഴും വിജയ സാധ്യതയുള്ള പാര്‍ട്ടി പ്രവര്‍ത്തകരെ ഒഴിവാക്കരുത്. സ്ഥാനാര്‍ത്ഥി നിര്‍ണയംകൊണ്ട് പരാജയം സംഭവിച്ചാല്‍ സബ്കമ്മറ്റിക്കെതിരെ നടപടിയെടുക്കുമെന്നുമുള്ള മുന്നറിയിപ്പും കെപിസിസി നല്‍കിയിട്ടുണ്ട്.
ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജന ചര്‍ച്ചകളും നടത്തേണ്ടത് സബ് കമ്മറ്റികളാണ്. ഘടകകക്ഷികളുമായി ഊഷ്മള ബന്ധം നിലനിര്‍ത്തുമ്പോഴും പാര്‍ട്ടി താല്‍പര്യം സംരക്ഷിക്കണം. ഘടകകക്ഷികളുമായി തര്‍ക്കമുണ്ടെങ്കില്‍ അത് മേല്‍ക്കമ്മറ്റികളില്‍ പരിഹരിക്കാനും നിര്‍ദേശമുണ്ട്.