തിരുവനന്തപുരം : 15 വർഷത്തിനുശേഷം കെപിസിസി മൈനോറിറ്റി വിഭാഗത്തിന്റെ പുനഃസംഘടനക്ക് ശ്രമം തുടങ്ങി. പാർട്ടിയുടെ മൈനോറിറ്റി വിഭാഗത്തെ ശക്തിപ്പെടുത്താനുള്ള രാഹുൽ ഗാന്ധിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ദേശീയ തലത്തിൽ നടക്കുന്ന ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ നീക്കം.
ഇതിനായി എഐസിസി നിയമിച്ച ദേശീയ കോ-ഓർഡിനേറ്റർ ഡി കെ ബ്രിജേഷ് സംസ്ഥാന നേതാക്കളുമായി കൂടികാഴ്‌ച നടത്തുകയും പുനഃസംഘടനക്കായുള്ള പ്രാഥമിക നിർദേശങ്ങൾ നൽകുകയും ചെയ്യും.
അതിന്റെ ഭാഗമായി മൈനോറിറ്റി വിഭാഗത്തിന്റെ സോഷ്യൽ മീഡിയ വിഭാഗം ശക്തിപ്പെടുത്താൻ ഡി കെ ബ്രിജേഷ് സംസ്ഥാന ഘടകത്തിന് നിർദേശം നൽകി. മണ്ഡലം തലം മുതൽ ബ്ലോക്ക് - ജില്ലാ - സംസ്ഥാന തലം വരെ സോഷ്യൽ മീഡിയ ശ്രുംഖല ശക്തിപ്പെടുത്താനാണ് നിർദേശം. ഇക്കാര്യങ്ങൾ ദേശീയ കോ-ഓർഡിനേറ്റർ നേരിട്ട് നിരീക്ഷിക്കും.
അതിനുശേഷം ബൂത്ത് തലം മുതൽ പുനഃസംഘടന നടത്താനാണ് തീരുമാനം.നിലവിൽ മൈനോറിറ്റി വിഭാഗം ചെയർമാനായിരുന്ന കെ കെ കൊച്ചു മുഹമ്മദ് കെപിസിസി ട്രഷററായി ചുമതലയേറ്റു.
എങ്കിലും പുനഃസംഘടന പൂർത്തിയായി പുതിയ ചെയർമാൻ സ്ഥാനമേൽക്കും വരെ അദ്ദേഹം പദവിയിൽ തുടരും. 15 വർഷമായി മൈനോറിറ്റി വിഭാഗത്തിന്റെ ചെയർമാൻ കൊച്ചു മുഹമ്മദാണ്.
പുതിയ കെപിസിസി ജനറൽ സെക്രട്ടറി സക്കീർ ഹുസൈന് മൈനോറിറ്റി വിഭാഗത്തിന്റെ ചുമതല നൽകിയിട്ടുണ്ട്. അതിനു പുറമെ നിലവിലെ ദേശീയ വൈസ് ചെയർമാനും എറണാകുളത്തെ ഡിസിസി ഭാരവാഹിയായ ഇക്‌ബാൽ വലിയ വീട്ടിലാണ്. ഇപ്പോൾ സംസ്ഥാന ചുമതല വഹിക്കുന്ന ദേശീയ കോ-ഓർഡിനേറ്റർ ഡി കെ ബ്രിജേഷും മലയാളിയാണ്.
ദേശീയ തലത്തിൽ പാർട്ടിയുടെ മൈനോറിറ്റി വിഭാഗത്തിന് സുപ്രധാന പരിഗണനയാണ് നൽകുന്നത്. ഇതിന്റെ ഭാഗമായാണ് എൻഎസ് യു മുൻ അധ്യക്ഷനും യുവ നേതാവുമായ നദീം ജാവേദിനെ ദേശീയ ചെയർമാനാക്കിയത്.
കേരളത്തിലെ പുനഃസംഘടനയിലും ശക്തമായ നേതൃനിരയെ തന്നെ മൈനോറിറ്റി വിഭാഗത്തിന്റെ ചുമതലയിൽ കൊണ്ടുവരാനാണ് ശ്രമം നടക്കുന്നത്.
മൈനോറിറ്റി വിഭാഗങ്ങൾക്ക് ശക്തമായ വേരോട്ടമുള്ള സംസ്ഥാനം കൂടിയാണ് കേരളം. യുഡിഎഫിന്റെ ശക്തമായ അടിത്തറയും ഈ മൈനോറിറ്റി വിഭാഗങ്ങളാണ്. ഈ സാഹചര്യത്തിൽ കോൺഗ്രസിനു കീഴിൽ മൈനോറിറ്റി വിഭാഗം ശക്തിപ്പെടുന്നത് ഗുണം ചെയ്യുമെന്ന വിലയിരുത്തൽ ശക്തമാണ്.