ആലപ്പുഴ: കോവിഡ് രോഗികളായ യുവതികളെ പീഡിപ്പിച്ച സംഭവങ്ങൾ സാംസ്കാരിക കേരളത്തിന് അപമാനമാണെന്ന് കെപിസിസി സംസ്കാര സാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി അനി വർഗീസ് കുറ്റപ്പെടുത്തി.
പത്തനംതിട്ട ജില്ലയിലെ ആറന്മുളയിൽ 19 വയസുകാരിയെ ആരോഗ്യ വകുപ്പിൻ്റെ നിയന്ത്രണത്തിലുള്ള 108 ആംബുലൻസിൽ പീഡിപ്പിക്കപ്പെടുകയും കുളത്തൂപ്പുഴയിൽ കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞ യുവതിയെ ആരോഗ്യ പ്രവർത്തകൻ പീഡിപ്പിച്ചതായ പരാതിയും സർക്കാരിൻ്റെ കെടുകാര്യസ്ഥതയിലേക്കാണ് വിരൽ ചൂണ്ടുന്നത്.
സ്ത്രീകളായ കോവിഡ് രോഗികൾക്കൊപ്പം ആംബുലൻസിൽ വനിതാ ആരോഗ്യ പ്രവർത്തകർ ഉണ്ടാകണമെന്ന നിബന്ധന പാലിക്കാത്തതും കുറ്റവാളിയായ ഒരു വ്യക്തി ആംബുലൻസ് ഡ്രൈവർ ആയതിൻ്റെയും ഉത്തരവാദിത്വം ആരോഗ്യ വകുപ്പ് ഏറ്റെടുക്കണമെന്നും ലോകരാജ്യങ്ങൾക്ക് മുമ്പിൽ അപമാനം കൊണ്ട് കേരളം തല താഴ്ത്തേണ്ട തരത്തിൽ ആരോഗ്യവകുപ്പ് എത്തിച്ചേർന്നതിനാൽ ആരോഗ്യ വകുപ്പ് മന്ത്രി ധാർമ്മികതയുടെ പേരിൽ രാജിവെക്കുവാൻ തയ്യാറാകണമെന്നും അനി വർഗീസ് ആവശ്യപ്പെട്ടു.