കൊച്ചി : തീരദേശ പരിപാലന നിയമ ലംഘനത്തിന്റെ പേരില്‍ പൊളിച്ചു നീക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ട മരടിലെ ഫ്‌ളാറ്റുകളിലെ കുടിവെള്ള വിതരണം നിര്‍ത്തിയതും വൈദ്യുതിയും ഇല്ലാതാക്കുകയും ചെയ്ത നടപടിക്കെതിരെ ഹൈക്കോടതി റിട്ടയേഡ് ജസ്റ്റിസ് കെ.ആര്‍.ഉദയഭാനു. ഇരുട്ടത്ത് വെള്ളവും വൈദ്യുതിയും ഇല്ലാതാക്കിയ നടപടി കടുത്ത മനുഷ്യലംഘനമെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
‘എലികളെപ്പോലെ മനുഷ്യരെ പുകച്ചുചാടിക്കുന്നത് ഒരു സര്‍ക്കാരിന് ചേര്‍ന്ന മാന്യതയല്ല. ചീഫ് സെക്രട്ടറിയെ ജയിലില്‍ അയച്ചിട്ടായാല്‍ പോലും ബദല്‍ മാര്‍ഗം തേടുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കേണ്ടിയിരുന്നു. സര്‍ക്കാരിന്റെ ശക്തമായ നടപടികള്‍ ഫ്‌ലാറ്റ് ഉടമകള്‍ക്ക് അനുകൂലമായ തീരുമാനത്തിന് ഇടയാക്കിയേനെയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം മൂന്ന് ഫ്‌ളാറ്റുകളിലെ കുടിവെള്ള വിതരണമാണ് നിര്‍ത്തിയത്. വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനാൽ ലിഫ്റ്റും നിലച്ചിരിക്കുകയാണ്. കനത്ത പൊലീസ് കാവലിൽ ഇന്നു പുലർച്ചെ മൂന്നു മണിക്കാണ് കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചത്. സ്ഥലത്ത് വന്‍ പോലീസ് സന്നാഹവും നിലയുറപ്പിച്ചിട്ടുണ്ട്.