ഇടുക്കി: കഴിഞ്ഞ ദിവസം തൊടുപുഴ നഗരസഭയില്‍ ബിജെപി കൗണ്‍സിലറുടെ വീട്ടില്‍ വൈദ്യുതി മോഷണത്തിന് കനത്ത തുക പിഴ ഈടാക്കിയിരുന്നു. മോഷണം പിടികൂടിയ കെഎസ്ഇബി 82000 രൂപയാണ് പിഴ ഈടാക്കിയത്. ഇത്തരത്തില്‍ വൈദ്യുതി മോഷ്ടിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി കെഎസ്ഇബി രംഗത്തെത്തിയിരിക്കുകയാണ്. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് കെഎസ്ഇബി ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
കുറിപ്പ് ഇങ്ങനെ
ഇടുക്കി തൊടുപുഴയിൽ വൈദ്യുതി ക്രമക്കേട് കണ്ടെത്തി!
കെ എസ് ഇ ബിയുടെ ഇടുക്കി ജില്ലാ Anti Power Theft Squad നടത്തിയ പരിശോധനയിൽ തൊടുപുഴ II സെക്ഷനു കീഴിലെ കൺസ്യൂമർ നമ്പർ 1156202008714 രാഘവൻ പി എ (കാവുമാട്ട്, കീരിക്കോട്, മുതലിയാർമഠം) എന്നയാളുടെ വീട്ടിൽ നിന്ന് വൈദ്യുതി ക്രമക്കേട് കണ്ടെത്തി.
മീറ്ററിലേക്ക് വരുന്ന വൈദ്യുതിലൈനിൽ നിന്നും ടാപ്പ് ചെയ്ത് വൈദ്യുതി സമീപത്തെ മറ്റു രണ്ട് കെട്ടിടങ്ങളിലേക്ക് എത്തിക്കുന്നതായാണ് കണ്ടെത്തിയത്. ഇദ്ദേഹത്തിന് നിയമനടപടിയിൽ നിന്ന് ഒഴിവാക്കാനുള്ള കോമ്പൗണ്ടിംഗ് ഫീസുൾപ്പെടെ 81,500 രൂപ പിഴ ചുമത്തി.
ഇടുക്കി ജില്ലയിലെ വൈദ്യുതി മോഷണത്തെപ്പറ്റി വിവരം നൽകാൻ 9446008164, 9446008165 എന്നീ നമ്പരുകളിലോ OFFICE OF THE ASSISTANT EXECUTIVE ENGINEER - KSEB, APTS, VAZHATHOPE, IDUKKI 685602 എന്ന വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.
വൈദ്യുതി ക്രമക്കേട് അറിയിക്കുന്നവരുടെ പേര് രഹസ്യമായി സൂക്ഷിക്കുന്നതും, അർഹമായ പാരിതോഷികം നൽകുന്നതുമാണ്. വൈദ്യുതി മോഷണം ക്രിമിനൽ കുറ്റമാണ്. കണ്ടുപിടിക്കപ്പെട്ടാൽ ഇലക്ട്രിസിറ്റി ആക്ട് 2003 ന്റെ സെക്ഷൻ 135 പ്രകാരം വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും പിഴ ചുമത്തുകയും ജാമ്യമില്ലാ വകുപ്പ് അനുസരിച്ചു കേസെടുക്കുകയും ചെയ്യും. ഇതിനു മൂന്നുവർഷം വരെ തടവുശിക്ഷ ലഭിക്കാം.
വൈദ്യുതി മോഷണം നടത്തുന്നവർ തെറ്റ് മനസിലാക്കി സ്വമേധയാ കെഎസ്ഇബി യെ അറിയിച്ചു പിഴ അടച്ചാൽ ശിക്ഷാനടപടികളിൽ നിന്നും ഒഴിവാക്കും. ഇത്തരത്തിൽ തെറ്റ്തിരുത്തുവാൻ ഒരാൾക്ക് ഒരവസരം മാത്രമേ ലഭിക്കൂ.
https://www.facebook.com/ksebl/posts/3504427793001762?__cft__<0>=AZWpmsKQKpGDMlqySSZtq6QSygwW7ZPDcYafd4ZeIjNRRTWIA8KNJR3EGu_Y2-fTP3jAZsyCoPl6f9H7TrgGpHwIqAi5Qobgw5v659YfWFFTOcf74ODO7rItwOvsg_1QDZWZkziCH9ZIQdm2zHXcpYeVZt6kpfruQz0nbYtHMT4kpj9I-tJZ7HmjXmMqFXSvNeM&__tn__=%2CO%2CP-R