ബെംഗളൂരു: കാസര്‍കോട് ജില്ലയിലെ ചില ഗ്രാമങ്ങളുടെ കന്നഡ പേര് മാറ്റരുതെന്ന് മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്.ഡി. കുമാരസ്വാമി കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കാസര്‍കോട്ടെ ചില സ്ഥലങ്ങളുടെ പേര് മലയാളവത്കരിക്കാന്‍ കേരള സര്‍ക്കാര്‍ ശ്രമം ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു.
കർണാടകവുമായി അടുത്ത ബന്ധം പുലർത്തുന്ന സ്ഥലമാണ് കാസര്‍കോട്. കര്‍ണാടകയ്ക്കും കാസര്‍ഗോഡിലെ ജനങ്ങളുമായി സാംസ്കാരിക ബന്ധമുണ്ട്. വാസ്തവത്തിൽ, ഭാഷാ ഐക്യത്തിന്റെയും സഹവർത്തിത്വത്തിന്റെയും പ്രതീകമായി കാസര്‍കോട് നിലനിൽക്കുന്നു.
കന്നഡയും മലയാളവും സംസാരിക്കുന്ന ജനങ്ങളുടെ എണ്ണം കാസർകോട്ട് തുല്യമാണെങ്കിലും അവർ വളരെ ഐക്യത്തോടെയാണ് കഴിയുന്നത്. ഭാഷാ വിഷയത്തിൽ അവർ ഒരിക്കലും വഴക്കിട്ടിട്ടില്ല. ഭാവിയിലും ഇത്തരം ഐക്യം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത നമുക്കുണ്ട്. വികാരങ്ങളിൽ രാഷ്ട്രീയം കളിക്കുന്ന ഇന്നത്തെ കാലത്ത്, ഭാഷാപരമായ ഐക്യം സംരക്ഷിക്കേണ്ടത് അനിവാര്യമാണ്.
അതിനാൽ അവിടെ താമസിക്കുന്ന കന്നഡിഗരുടെ പരമ്പരാഗത വികാരങ്ങൾ സംരക്ഷിക്കേണ്ടത് കേരളത്തിന്റെയും കർണാടകയുടെയും കടമയാണ്. അതുകൊണ്ടു തന്നെ സ്ഥലങ്ങളുടെ പേരുകൾ മലയാളവൽക്കരിക്കാനുള്ള നീക്കത്തിൽ നിന്ന് പിന്മാറണമെന്ന് കേരള സർക്കാരിനോട് അഭ്യർത്ഥിക്കുന്നതായും കുമാരസ്വാമി ട്വീറ്റ് ചെയ്തു.