കുവൈറ്റ് : കാലത്തിന്റെ വെല്ലുവിളികളെ അതിജീവിച്ച കരുത്തനായ ഭരണാധികാരിയായിരുന്നു കുവൈറ്റ് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ്. ഗള്‍ഫ് മേഖലയിലെ പ്രശ്‍നങ്ങളിൽ തുടക്കം മുതലേ മധ്യസ്ഥന്റെ സ്ഥാനമാണ് കുവൈറ്റ് അമീറിന്. യമൻ സമാധാന ചർച്ചകൾക്കും സിറിയൻ ജനതയ്ക്ക് സഹായധനം സമാഹരിക്കുന്നതിലും അമീർ മുന്നിലുണ്ടായിരുന്നു.
അയല്‍രാജ്യങ്ങളിലെ ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്അമീറിന്റെ നേതൃത്വത്തിൽ നടന്ന നയതന്ത്ര നീക്കങ്ങൾ അന്താരാഷ്ട്ര പ്രശംസ നേടിയതാണ്. 2014 ൽ ന് ഐക്യരാഷ്ട്ര സഭ മാനുഷിക സേവനത്തിന്റെ ലോകനായക പട്ടം നൽകിയാണ് അമീറിന്റെ സേവനങ്ങളെ അംഗീകരിച്ചത്.
ഖത്തറുമായി ബന്ധപ്പെട്ട പുതിയ പ്രതിസന്ധി ആരംഭിച്ചത് മുതൽ ലോകം കാത്തിരുന്നത് കുവൈത്ത് അമീറിന്റെ പ്രതികരണത്തിനായിരുന്നു. 87-ാം വയസ്സില്‍ സഹോദരങ്ങളുടെ പിണക്കം മാറ്റാൻ ഓടി നടക്കുന്ന കാരണവരായി സമാധാന ശ്രമങ്ങൾ തുടര്‍ന്ന അമീറിന്റെ നടപടികള്‍ ഏറെ പ്രശംസനീയമായിരുന്നു.
1929 ജൂന്‍ 16നായിരുന്നു അല്‍ സബാഹിന്റെ ജനനം. അല്‍ മുബാറക്കിയ സ്‌കൂളില്‍ നിന്നും 1930ല്‍ പ്രാഥമിക വിദ്യാഭ്യാസം നേടി. കുവൈറ്റിലെ മുന്‍ അമീര്‍ ഷെയ്ഖ് ജാബര്‍ അല്‍ അഹമ്മദ് അല്‍ സബാഹിന്റെ അര്‍ദ്ധ സഹോദരനായിരുന്നു ഇദ്ദേഹം. കിരീടാവകാശിയായിരുന്ന ഷെയ്ഖ് സാദ് അല്‍ സലിം അല്‍ സബാഹിന് പകര 2003ല്‍ സബയെ പ്രധാനമന്ത്രിയായി നിയമിച്ചു.
കുവൈറ്റിന്റെ അമീറായി സ്ഥാനമേല്‍ക്കുന്നതിന് മുമ്പ് 1963 മുതല്‍ 1991 വരെയും 1992 മുതല്‍ 2003 വരെയും കുവൈറ്റിലെ വിദേശ കാര്യമന്ത്രിയായിരുന്നു അല്‍ സബാഹ്. പേര്‍ഷ്യന്‍ ഗള്‍ഫ് യുദ്ധത്തിനു ശേഷം വിദേശ കാര്യമന്ത്രിയെന്ന നിലയില്‍ കുവൈറ്റ് അന്താരാഷ്ട്ര ബന്ധം പുനസ്ഥാപിച്ചതും അല്‍ സബാഹ് ആയിരുന്നു. വിദേശ കാര്യമന്ത്രിയായിരിക്കെ അദ്ദേഹം കുവൈറ്റിന്റെ ഉപപ്രധാനമന്ത്രിയുമായിരുന്നു. 1965 മുതല്‍ 1967 വരെ ധനമന്ത്രിയായും പ്രവര്‍ത്തിച്ചു.
അടുത്തയിടെ അമീറിന് യുഎസ് പ്രസിഡന്റിന്റെ ദി ലീജിയന്‍ ഓഫ് മെറിറ്റ് ഡിഗ്രി ചീഫ് കമാന്‍ഡര്‍ ബഹുമതി ലഭിച്ചിരുന്നു. അമീര്‍ നടത്തിയ നയതന്ത്ര ശ്രമങ്ങള്‍ക്കുള്ള അംഗീകാരമായാണ് ഉന്നത ബഹുമതി നല്‍കി ആദരിച്ചത്.
അമേരിക്കയുടെ ഉറ്റസുഹൃത്തും പങ്കാളിയുമാണ് കുവൈത്ത് അമീറെന്ന് വൈറ്റ് ഹൗസ് പറയുകയും ചെയ്തു, ഭീകരവാദത്തിന് എതിരായ പോരാട്ടത്തില്‍ കുവൈത്ത് നല്‍കിയ പിന്തുണ വലുതാണ്. സമാനതകളില്ലാത്തതാണ് കുവൈത്ത് അമീറിന്റെ നേതൃത്വത്തില്‍ 40 വര്‍ഷമായി തുടരുന്ന നയതന്ത്ര വൈദഗ്ധ്യമെന്നും പശ്ചിമേഷ്യയിലെ സങ്കീര്‍ണമായ പല പ്രശ്‌നങ്ങളും പരിഹരിക്കുന്നതില്‍ ഇത് നിര്‍ണായകമായിരുന്നു.