കുവൈറ്റ് : കുവൈറ്റില്‍ പൊതുമാപ്പ് കേന്ദ്രങ്ങളില്‍ കഴിയുന്ന പ്രവാസികള്‍ അക്രമാസക്തരായി. കബദ് പ്രദേശത്താണ് സംഭവം. സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പൊതുമാപ്പ് കേന്ദ്രങ്ങളില്‍ കഴിയുന്ന ഈജിപ്ത് പ്രവാസികളാണ് അക്രമാസക്തരായത്. മൂന്നാഴ്ച്ചകളായി ഇവിടെ കഴിഞ്ഞിട്ടും നാട്ടിലേക്ക് പോകാന്‍ സാധിക്കാത്തതിനാലാണ് ഇവര്‍ അക്രമാസക്തരായത്.തുടര്‍ന്ന് പ്രതിഷേധക്കാര്‍ക്കെതിരെ സൈന്യം കണ്ണീര്‍ വാതകം പ്രയോഗിച്ചു.
തിരിച്ചു പോക്ക് വൈകുന്നത് കുവൈത്തിന്റെ ഭാഗത്ത് നിന്നുള്ള വീഴ്ചയല്ലെന്നും ഈജിപ്ത് സർക്കാർ വ്യോമ ഗതാഗതത്തിനു അനുമതി നൽകാത്തത് കാരണമാണെന്നും സുരക്ഷാ ഉദ്യോഗസ്ഥർ ഇവരെ ബോധ്യപ്പെടുത്തി.മുഴുവൻ അന്തേവാസികളും രാജ്യത്തെ നിയമം പാലിക്കാൻ ബാധ്യസ്ഥരാണെന്നും നിയമ ലംഘനം വെച്ച് പൊറുപ്പിക്കില്ലെന്നും സുരക്ഷാ വൃത്തങ്ങൾ മുന്നറിയിപ്പ് നൽകി.
രാജ്യത്ത് ഏപ്രിൽ 1 മുതൽ 30 വരെ താമസ നിയമ ലംഘകർക്ക് പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നു. ഇതിനായി അപേക്ഷ സമർപ്പിച്ചവരെ നാട്ടിലേക്ക് തിരിച്ചു പോകുന്നത് വരെ സർക്കാർ മേൽനോട്ടത്തിലുള്ള പ്രത്യേക കേന്ദ്രങ്ങളിലാണു പാർപ്പിച്ചിരിക്കുന്നത്.ഇവരുടെ യാത്രാ ചെലവ് കുവൈത്ത് സർക്കാരാണു വഹിക്കുന്നത്.
എന്നാൽ ഫിലിപ്പീൻസ് മാത്രമാണു തങ്ങളുടെ പൗരന്മാരെ ഒറ്റ ദിവസത്തിനകം തിരിച്ചു കൊണ്ട് പോയത്. ഇന്ത്യ, ഈജിപ്ത് , ബംഗ്ലാദേശ് , എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണു അതേ വാസികളിൽ ഭൂരിഭാഗവും. ഓരോ രാജ്യക്കാരെയും പ്രത്യേക കേന്ദ്രങ്ങളിലാണു പാർപ്പിച്ചിരികുന്നത്. എന്നാൽ ഇന്ത്യ ഉൾപ്പെടെ നിരവധി രാജ്യക്കാരുടെ തിരിച്ച് പോക്ക് അതാത് രാജ്യങ്ങളിൽ നിന്നുള്ള അനുമതി ലഭിക്കാത്തതിനെ തുടർന്ന് അനിശ്ചിതമായി നീളുകയാണ്.