ഏറ്റുമാനൂര്‍: ലതിക സുഭാഷ് ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കും. ഏറ്റുമാനൂരില്‍ നടന്ന കണ്‍വെന്‍ഷനിലാണ് ഇക്കാര്യം അവർ പ്രഖ്യാപിച്ചത്. താന്‍ ഇപ്പോഴും കോണ്‍ഗ്രസുകാരിയാണെന്നും മറ്റു പാർട്ടികളിലേയ്ക്ക് പോകില്ലെന്നും അവർ പറഞ്ഞു.
പാര്‍ട്ടി ഏറ്റുമാനൂരില്‍ തനിക്ക് സീറ്റ് നല്‍കും എന്ന് വിശ്വസിച്ച വിഡ്ഢിയാണ് താനെന്ന് കണ്‍വെന്‍ഷനില്‍ ലതിക സുഭാഷ് പറഞ്ഞു. മൂന്നുപതിറ്റാണ്ടിലേറെയായി ഏറ്റുമാനൂരില്‍ പൊതുപ്രവര്‍ത്തനം നടത്തിയ താന്‍ കഴിഞ്ഞ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി സമ്മിശ്ര വികാരങ്ങളോടെയാണ് ഇത്തവണ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുന്നതെന്ന് പറഞ്ഞുകൊണ്ടാണ് ലതിക പ്രസംഗം ആരംഭിച്ചത്.
ഒരിക്കലും തിരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടിയെ വേദനിപ്പിക്കാന്‍ ആഗ്രഹിച്ചിട്ടില്ലെന്നും വലിയ സങ്കടമായിപ്പോയതുകൊണ്ടാണ് തല മുണ്ഡനം ചെയ്ത് പ്രതികരിച്ചതെന്നും അവര്‍ പറഞ്ഞു.
പള്ളിയില്‍ നേര്‍ച്ചയിട്ട് പ്രചാരണത്തിന് തുടക്കം
ഏറ്റുമാനൂരില്‍ സ്വതന്ത്രയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ലതിക സുഭാഷ് പ്രചാരണത്തിനും തുടക്കമിട്ടു. ഏറ്റുമാനൂര്‍ പള്ളിയില്‍ നേര്‍ച്ചയിട്ടാണ് ലതിക പ്രചാരണം ആരംഭിച്ചത്. 150-ഓളം പ്രവര്‍ത്തകര്‍ പങ്കെടുത്ത കണ്‍വെന്‍ഷനിലായിരുന്നു ലതിക സ്ഥാനാര്‍ത്ഥിയാകുമെന്ന് പ്രഖ്യാപിച്ചത്.
പിന്തുണയുമായി പ്രവര്‍ത്തകര്‍
കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം തുടങ്ങിയ പാര്‍ട്ടികളില്‍ നിന്നുള്ള നിരവധി യുഡിഎഫ് പ്രവര്‍ത്തകരാണ് ലതികയ്ക്ക് പിന്തുണയുമായി ഒപ്പമുള്ളത്. സ്വതന്ത്രസ്ഥാനാര്‍ത്ഥിയാകാനുള്ള സാമ്പത്തിക ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടിയപ്പോള്‍ ഉടന്‍ തന്നെ പണം കെട്ടിവയ്ക്കാനുള്ള സന്നദ്ധത പ്രവര്‍ത്തകര്‍ അറിയിച്ചു. കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവ് ടി.ജി. വിജയകുമാര്‍ ലളിതയ്ക്ക് കെട്ടിവയ്ക്കാനുള്ള തുക വാഗ്ദാനം ചെയ്തു.
ലതികയുടെ സ്ഥാനാര്‍ത്ഥിത്വം; യുഡിഎഫിന് തലവേദന
ലതികയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ഞെട്ടിയിരിക്കുകയാണ് ജില്ലയിലെ യുഡിഎഫ് നേതൃത്വം. ലതികയ്ക്ക് സീറ്റ് നിഷേധിച്ചപ്പോള്‍ അവര്‍ സ്വതന്ത്രയായി മത്സരിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം കണക്കുകൂട്ടിയിരുന്നില്ല. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ പ്രിന്‍സ് ലൂക്കോസാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. ജോസഫ് ഗ്രൂപ്പിലെ തര്‍ക്കങ്ങളും യുഡിഎഫിന് തലവേദനയാണ്. ഇതിന് പുറമെയാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ലതിക രംഗത്തെത്തുന്നത്.
ലതിക സുഭാഷിനെ അനുനയിപ്പിക്കാന്‍ കോട്ടയത്തെ യു.ഡി.എഫ് നേതാക്കളും ഏറ്റുമാനൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി പ്രിന്‍സ് ലൂക്കോസ് ലതിക സുഭാഷിന്‍റെ വീട്ടിലെത്തിയിരുന്നു. പ്രിന്‍സ് ലൂക്കോസ് ലതിക സുഭാഷിന്‍റെ കാല്‍ തൊട്ട് നമസ്കരിച്ചാണ് വീടിനകത്തേക്ക് കയറിയത്. തുടര്‍ന്ന് യു.ഡി.എഫിനെ ദുര്‍ബലപ്പെടുത്തുന്ന ഒരു നടപടിയും സ്വീകരിക്കരുതെന്ന് പറഞ്ഞു. എന്നാല്‍ ഏറെ വൈകിപ്പോയെന്നായിരുന്നു ലതികയുടെ മറുപടി. ലതികയെ അനുനയിപ്പിക്കാന്‍ മുതിര്‍ന്ന നേതാവ് എ.കെ. ആന്റണി ഇടപെട്ടിരുന്നെങ്കിലും സമവായത്തിന് ഇനി അവസരമില്ലെന്ന് ലതിക വ്യക്തമാക്കിയിരുന്നു.
പ്രതീക്ഷയില്‍ ഇടതുമുന്നണി
യുഡിഎഫിലെ അപ്രതീക്ഷിത സംഭവവികാസങ്ങളില്‍ ഇടതുമുന്നണിയുടെ പ്രതീക്ഷയും വര്‍ധിച്ചിരിക്കുകയാണ്. സിറ്റിംഗ് സീറ്റായ ഏറ്റുമാനൂര്‍ നിലനിര്‍ത്താനാകുമെന്ന കണക്കുക്കൂട്ടലിലാണ് എല്‍.ഡി.എഫ്. സിപിഎം മുന്‍ ജില്ലാ സെക്രട്ടറി വി.എന്‍. വാസവനാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി