തിരുവനന്തപുരം: സംസ്ഥാനത്ത് തുടർ ഭരണമുണ്ടാകുമെന്ന സി പി എം വിശ്വാസത്തിന് മങ്ങലെന്ന് സൂചന. മന്ത്രിസഭാ യോഗത്തിൻ്റെ അജണ്ട നാലിരട്ടി കൂടിയതാണ് തുടർ ഭരണമെന്ന സർക്കാരിൻ്റെ ആത്മവിശ്വാസം കൈമോശം വന്നതിൻ്റെ തെളിവായി പലരും ചൂണ്ടിക്കാട്ടുന്നത്.
സാധാരണ ഗതിയിൽ മന്ത്രിസഭാ യോഗത്തിൻ്റെ അജണ്ട 19 ഇനം വരെ ആയിരുന്ന സ്ഥാനത്ത് കഴിഞ്ഞ മൂന്ന് ആഴ്ചകളായി 100 മുതൽ 110 വരെയാണ്. നാലഞ്ച് ഇരട്ടിയായി അജണ്ട വർധിച്ചത് കടുംവെട്ടിനാണെന്ന ആക്ഷേപത്തിനാണ് വഴി വച്ചത്.
കഴിഞ്ഞ യുഡിഎഫ് സർക്കാരിൻ്റെ കാലത്തും അവസാന മന്ത്രിസഭാ യോഗങ്ങളിൽ നിരവധി വിവാദ തിരുമാനങ്ങൾ ഉണ്ടായിരുന്നു. ഇതിനെതിരെ ഈ സർക്കാർ എ കെ ബാലൻ ഉൾപ്പെടെയുള്ള മുതിർന്ന മന്ത്രിമാരെ ഉൾപ്പെടുത്തി അന്വേഷണം നടത്തിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. അന്നത്തേതിന് സമാനമാണ് ഇന്നു പിണറായി സർക്കാരും ചെയ്യുന്നത്.
ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ അജണ്ടയ്ക്ക് പുറമെ ഔട്ട് ഓഫ് അജണ്ടയായി ചില വിവാദ തീരമാനങ്ങളും ഉണ്ടെന്ന സൂചന പുറത്തു വരുന്നുണ്ട്. ഇതിനു പുറമെ 2336 താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കവും നടക്കുന്നുണ്ട്. ഇതിൽ ഏറെയും കേരളാ ബാങ്കിലാണ്.
മിക്കവാറും അടുത്ത മന്ത്രിസഭാ യോഗമാകും പിണറായി സർക്കാറിൻ്റെ അവസാന മന്ത്രിസഭാ യോഗം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഈ മാസം 12 മുതൽ 15 വരെ കേരളത്തിലുണ്ട്. തെരഞ്ഞെടുപ്പ് നടക്കേണ്ട മറ്റു സംസ്ഥാനങ്ങൾ സന്ദർശിച്ച ശേഷമാണ് സുനിൽ അറോറ കേരളത്തിൽ വരുന്നത്.
സാധാരണ ഗതിയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ തിരിച്ച് ഡൽഹിയിലെത്തി ഒരാഴ്ചയ്ക്ക് ഉള്ളിൽ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കും. അങ്ങനെ വന്നാൽ ഈ മാസം 20നുള്ളിൽ പ്രഖ്യാപനമുണ്ടാകാനാണ് സാധ്യത.
ഇതു കൂടി മുന്നിൽ കണ്ടാണ് സർക്കാരിൻ്റെ നടപടികൾ. ഭരണത്തുടർച്ചയുണ്ടാകുമെന്ന് ഉറപ്പുണ്ടെങ്കിൽ എന്തിന് വിവാദ തീരുമാനങ്ങൾ തിടുക്കത്തിൽ എടുക്കണമെന്ന ചോദ്യത്തിന് കൃത്യമായ മറുപടി നൽകാൻ മുഖ്യമന്ത്രിയടക്കമുള്ളവർക്ക് കഴിയുന്നുമില്ല.