പേരാമ്പ്ര : പ്രളയകാലത്ത് എല്ലാം നഷ്ടപ്പെട്ടവർക്ക് സഹായഹസ്തവുമായി ഇറങ്ങിയ ലിസിയെ ഓർമ്മയില്ലേ? റോഡുവക്കിൽ ആസിഡ് ആക്രമണത്തിൽ പൊള്ളലേറ്റ മുഖവും കഴുത്തുമായി വർഷങ്ങളായി പേരാമ്പ്രയിലാണ് ലിസിയുടെ താമസം.
റോഡുവക്കിൽ ചെരുപ്പുതുന്നിയാണ് ഇവർ ജീവിച്ചിരുന്നത്. ആ പണത്തിൽ നിന്നും മിച്ചം പിടിച്ച് കിട്ടുന്ന തുക കൊണ്ടാണ് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിയായത്.
ഇപ്പോഴിതാ ലിസിയെ സ്നേഹം കൊണ്ട് ചേർത്തുനിർത്തുകയാണ് പേരാമ്പ്ര നിവാസികൾ. തെരുവിന്റെ മകളായി വളർന്ന ലിസിയ്ക്ക് ഇനി സ്വന്തം വീട്ടിൽ ഉറങ്ങാം. നൻമ നിറഞ്ഞ ഒരു കൂട്ടം മനുഷ്യർ ചേർന്ന് വച്ചുകൊടുത്ത പുതിയ വീട്ടിലേക്ക് നിലവിളക്കുമായി ലിസി കയറി.
മുഹമ്മദ് അഷറഫ് പങ്കുവച്ച കുറിപ്പ് വായിക്കാം;
ഇത് ലിസി. എന്റെ ചെറുപ്പകാലം മുതൽ തന്നെ പേരാമ്പ്രയിലെ റോഡുവക്കിൽ ആസിഡ് പൊള്ളലേറ്റ മുഖവും, കഴുത്തുമായി യുവതിയായിരുന്ന ഇവരെ കണ്ടിരുന്നു. രാജസ്ഥാനിൽ നിന്നും അമ്മാവനും മറ്റു ചില ബന്ധുക്കളും സ്വത്തു തർക്കത്തെ തുടർന്ന് ആസിഡ് കൊണ്ട് പൊള്ളിച്ചു, അവിടെ നിന്നും പൊള്ളിയ മുഖവുമായി ട്രെയിനിൽ കയറി കേരളത്തിലും, അവസാനം പേരാമ്പ്ര പട്ടണത്തിലും എത്തി. റോഡുവക്കിൽ ചെരുപ്പുതുന്നി ജീവിച്ചു.
പത്തു മുപ്പതു വർഷം റോഡുവക്കിൽ കിടന്നുറങ്ങിയപ്പോഴും താൻ ജോലി ചെയ്തു കിട്ടിയതിൽ നിന്നും അവർ സ്വയം ചാരിറ്റി പ്രവർത്തനം നടത്തി. അവസാനം പേരാമ്പ്ര ക്കാരിയായി മാറിയ ലിസിയ്ക്ക് സ്കൂൾ വിദ്ധാർത്ഥികളും പേരാമ്പ്ര യിലെ പൊതു ജനവും ചേർന്ന് കുറച്ചു സ്ഥലം വാങ്ങി ഒരു വീട് വച്ചു കൊടുത്തു.
https://www.facebook.com/ashrafkcm/posts/2898972850162518