ആലപ്പുഴ: സോളര്‍ പീഡനക്കേസില്‍ വന്‍ വെളിപ്പെടുത്തലുമായി പരാതിക്കാരിയുടെ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്ണന്‍ രംഗത്ത്. പത്തനംതിട്ട ജയിലില്‍ വച്ച് പരാതിക്കാരി എഴുതിയ കത്തില്‍ ആദ്യം ഉമ്മന്‍ ചാണ്ടിയുടെയും ജോസ് കെ മാണിയുടെയും പേരുകള്‍ ഉണ്ടായിരുന്നില്ലെന്നാണ് വെളിപ്പെടുത്തല്‍.
കെ.ബി.ഗണേഷ് കുമാറിന്റെ സഹായികളുടെ നിര്‍ദേശപ്രകാരമാണ് ആ പേരുകള്‍ പിന്നീട് എഴുതിച്ചേര്‍ത്തതെന്നും ഫെനി ബാലകൃഷ്ണന്‍ വെളിപ്പെടുത്തി.
ജയിലില്‍ വച്ചെഴുതിയ 21 പേജുള്ള കത്ത് താനാണു ഗണേഷിന്റെ സഹായി പ്രദീപ് കോട്ടാത്തലയ്ക്ക് കൈമാറിയതെന്നും ഫെനി പറഞ്ഞു.
ഫെനി പറഞ്ഞത് ഇങ്ങനെ
'ആദ്യത്തെ കത്തില്‍ ഗണേഷിനെതിരെ പീഡന പരാതിയുണ്ടായിരുന്നു. ആ ഭാഗം ഒഴിവാക്കി 4 പേജുകളിലായി ഉമ്മന്‍ ചാണ്ടിയുടെയും ജോസ് കെ.മാണിയുടെയും പേരുകള്‍ ചേര്‍ത്തു.
ജാമ്യത്തില്‍ ഇറങ്ങിയ പരാതിക്കാരിക്ക് കേരള കോണ്‍ഗ്രസ് (ബി) നേതാവ് ശരണ്യ മനോജ് 4 പേജ് കൊണ്ടുവന്ന് കൊട്ടാരക്കരയില്‍ നിന്നു തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ എന്റെ കാറില്‍ വച്ചു കൈമാറി.
പരാതിക്കാരിയുടെ വീട്ടില്‍ വച്ച് ഈ 4 പേജിലെ കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തി കത്ത് മാറ്റിയെഴുതി. അതിനു ശേഷമാണു പരാതിക്കാരി തിരുവനന്തപുരത്തു കത്തുമായി പത്രസമ്മേളനം നടത്തിയത്' .
ഉമ്മന്‍ ചാണ്ടിക്കെതിരെയുള്ള ആരോപണം പുറത്തുവന്ന ശേഷം ഇ.പി.ജയരാജന്‍, സജി ചെറിയാന്‍ എന്നീ സിപിഎം നേതാക്കള്‍ തന്നോട് കാര്യങ്ങള്‍ അന്വേഷിച്ചിരുന്നെന്നും പീഡന പരാതിയില്‍ ഉറച്ചുനില്‍ക്കണമെന്ന് ആവശ്യപ്പെട്ടെന്നും ഫെനി കൂട്ടിച്ചേര്‍ത്തു.