Advertisment

വിഴിഞ്ഞം തുറമുഖം; രണ്ടാമത്തെ ക്രെയിൻ ഇന്നിറക്കും

New Update
vizhinjam

തിരുവനന്തപുരം: വിഴിഞ്ഞത് എത്തിയ ആദ്യ കപ്പലില്‍ നിന്നുള്ള രണ്ടാമത്തെ ക്രെയിന്‍ ഇന്ന് തീരത്തിറക്കും. മൂന്ന് ക്രെയിനുകളില്‍ ആദ്യത്തേത് ഇന്നലെ ഇറക്കിയിരുന്നു. ഷിന്‍ ഹുവാ 15 കപ്പലിലെ 3 ചൈനീസ് ജീവനക്കാരും മുംബൈയില്‍ നിന്നെത്തിയ വിദഗ്ധരും ചേര്‍ന്നാണ് ക്രെയിന്‍ ഇറക്കാനുള്ള നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.

Advertisment

ആദ്യഘട്ടത്തില്‍ ക്രെയിന്‍ തീരത്തിറക്കാന്‍ അനുമതി നല്‍കാതിരുന്നത് വലിയ അനിശ്ചിതത്വത്തിന്  വഴിയൊരുക്കിയിരുന്നു. പിന്നീട് കേന്ദ്ര അനുമതി കിട്ടുകയും, കടല്‍ ശാന്തമാവുകയും ചെയ്തതോടെ ക്രെയിന്‍ ഇറക്കാനുള്ള നടപടികള്‍ ആരംഭിക്കുകയായിരുന്നു. മൂന്നാമത്തെ ക്രെയിനും ഇറക്കി ചൊവ്വാഴ്ചയോടെ കപ്പല്‍ മടങ്ങിയേക്കും. 

ആഘോഷപൂര്‍വ്വം ആദ്യ കപ്പലിനെ വരവേറ്റ് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കപ്പലിലെത്തിച്ച ക്രെയിനുകള്‍ ഇറക്കാന്‍ സാധിച്ചിരുന്നില്ല. ഷെന്‍ ഹുവ 15 കപ്പലില്‍ ചൈനീസ് പൗരന്മാര്‍ക്ക് എമിഗ്രേഷന്‍ ക്ലിയറന്‍സ് കിട്ടാത്തതായിരുന്നു കാരണം. 

അദാനി ഗ്രൂപ്പിന്റെയും സംസ്ഥാന സര്‍ക്കാറിന്റെയും സമ്മര്‍ദ്ദത്തിനൊടുവിലാണ് 12 ചൈനീസ് പൗരന്മാരില്‍ 3 പേര്‍ക്ക് കപ്പലില്‍ നിന്ന് കരയിലേക്ക് ഇറങ്ങാന്‍ അനുമതി കിട്ടിയത്. ഏറ്റവും വിദഗ്ധരായ 3 പേര്‍ക്കെങ്കിലും അനുമതി വേണമെന്ന ആവശ്യമാണ് കേന്ദ്ര സര്‍ക്കാര്‍ ഏറ്റവും ഒടുവില്‍ അംഗീകരിച്ചത്. 

അതേസമയം കപ്പല്‍ തുറമുഖത്ത് പിടിച്ചിട്ടിരുന്നാല്‍ അദാനി ഗ്രൂപ്പിന് അത് വലിയ നഷ്ടമാണ്. ഒരു ദിവസം 25000 യുഎസ് ഡോളറാണ് നഷ്ട പരിഹാരമായി നല്‍കേണ്ടത്. വിഴിഞ്ഞത്തെ പ്രത്യേക സാഹചര്യം ചൂണ്ടിക്കാട്ടി നഷ്ട പരിഹാരം ഒഴിവാക്കാനുള്ള ചര്‍ച്ചയും അദാനി തുടങ്ങിയിരുന്നു. 

Advertisment