മൂവാറ്റുപുഴ: വാളകത്ത് അതിഥി തൊഴിലാളി മരിച്ച സംഭവത്തില്‍ 10 പേരെ കസ്‌റ്റഡിയിലെടുത്തു. അരുണാചല്‍ പ്രദേശ് സ്വദേശിയായ അശോക് ദാസ് ആണ് മരിച്ചത്. ആള്‍ക്കൂട്ട മര്‍ദ്ദനമാണ് മരണകാരണമെന്നാണ് ആരോപണം. തലക്കും നെഞ്ചിനും ഏറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.
വാളകത്ത് വ്യാഴാഴ്ച്ച രാത്രിയാണ് സംഭവം നടന്നത്. വാളകം കവലക്ക് സമീപം രണ്ട് സ്ത്രീകൾ വാടക്ക് താമസിക്കുന്ന സ്ഥലത്തെത്തിയ അശോക് ദാസിനെ നാട്ടുകാർ ചോദ്യം ചെയ്തു. സ്ത്രീകളിലൊരാളും അശോക് ദാസും സുഹൃത്തുക്കളായിരുന്നു. യുവതികളുടെ വീട്ടില്‍ വച്ച് ഇയാളുമായി വാക്കുതര്‍ക്കമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.
തർക്കത്തിൽ വീട്ടിലെ അലമാരയിലെ ചില്ലുകൾ ഇയാൾ തകർത്തു. ഇതിനെ തുടർന്നു കയ്യിൽ മുറിവുണ്ടാകുകയും വീട്ടിൽ നിന്നിറങ്ങുകയും ചെയ്തുവെന്നാണു യുവതികൾ മൊഴി നൽകിയിരിക്കുന്നതെന്നു പൊലീസ് പറഞ്ഞു.
ഇവിടെ നിന്നു മടങ്ങുന്നതിനിടെ ഒരു സംഘം ആളുകൾ ഇയാളെ സമീപമുള്ള വീട്ടിൽ തടഞ്ഞു നിർത്തി ചോദ്യം ചെയ്യുകയായിരുന്നു. ഇവിടെയുള്ള ക്ഷേത്ര കവാടത്തിന്‍റെ മുന്നിലെ ഇരുമ്പു തൂണില്‍ വ്യാഴാഴ്ച്ച രാത്രി അശോക് ദാസിനെ ആള്‍ക്കൂട്ടം കെട്ടിയിട്ടു മർദിച്ചുവെന്നാണ് പരാതി.