Advertisment

പ്രസവകാലത്തെ മാതൃ-ശിശു സംരക്ഷണത്തിന് മിഡ് വൈഫുകളുടെ സേവനം കൂടുതല്‍ പ്രയോജനപ്പെടുത്തണമെന്ന് ഉച്ചകൊടി

New Update
uchakodi

കൊച്ചി: പ്രസവസമയത്തുണ്ടാകുന്ന മാതൃ-ശിശു മരണ നിരക്ക് കുറയ്ക്കുന്നതിനും അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യ പരിചരണം കുറ്റമറ്റതാക്കുന്നതിനും മിഡ് വൈഫുകളുടെ സേവനം കൂടുതല്‍ പ്രയോജനപ്പെടുത്തണമെന്ന് കൊച്ചിയില്‍ ചേര്‍ന്ന മിഡ് വൈവ്സ് ഫോര്‍ വുമണ്‍ ഉച്ചകോടി അഭിപ്രായപ്പെട്ടു. പ്രസവ സമയത്ത് അമ്മമാരെയും നവജാത ശിശുക്കളെയും പരിപാലിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകരാണ് മിഡ് വൈഫുമാർ.

Advertisment

ഇന്ത്യന്‍ മിഡ് വൈവ്സ് സൊസൈറ്റിയും കൊച്ചിയിലെ ബര്‍ത്ത് വില്ലേജും സംയുക്തമായി സംഘടിപ്പിച്ച ഉച്ചകോടിയില്‍ തെലങ്കാനയിലെ പ്രമുഖ പ്രസവ ചികിത്സ വിദഗ്ദ്ധയും ഫെര്‍ണാണ്ടെസ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്സണുമായ ഡോ. എവിറ്റ ഫെര്‍ണാണ്ടെസ് മുഖ്യ പ്രഭാഷണം നടത്തി. അന്താരാഷ്ട്രതലത്തിലുള്ള വിദ്യാഭ്യാസവും പരിശീലനവും നേടിയ മിഡ് വൈഫുകളുടെ സേവനം തെലങ്കാനയില്‍ സൃഷ്ടിച്ച മാറ്റം അവര്‍ ചൂണ്ടിക്കാട്ടി.

ആഗോളതലത്തിലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഇവരുടെ സേവനം പ്രയോജനപ്പെടുത്തിയ കേസുകളില്‍ മാതൃ മരണം കുറവാണെന്ന് മനസിലാക്കാന്‍ സാധിക്കും. ഇത്തരത്തിലുള്ള സേവനം നാം കൂടുതല്‍ പ്രയോജനപ്പെടുത്തിയാല്‍ പ്രസവകാലത്തെ മാതൃ മരണ നിരക്ക് കുറയ്ക്കാന്‍ കഴിയുമെന്നും അവര്‍ പറഞ്ഞു. 

ഡോക്ടര്‍മാരും മിഡ് വൈവ്സ് പ്രൊഫഷണലുകളും ഒരുപോലെ പ്രവര്‍ത്തിക്കണമെന്നും ഇത്തരത്തില്‍ ഒന്നിച്ചുനില്‍ക്കുമ്പോള്‍ മാതൃ-ശിശു പരിചരണം കൂടുതല്‍ മികവുറ്റതാക്കുവാന്‍ സാധിക്കുമെന്നും അവർ പറഞ്ഞു. മിഡ് വൈഫറിക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയുള്ള പാഠ്യപദ്ധതി ആവിഷ്‌കരിക്കുന്നതിലൂടെ മികച്ച പ്രൊഫഷണലുകളെ വാര്‍ത്തെടുക്കാന്‍ സാധിക്കുമെന്നും ഇതിലൂടെ പരിശീലനം നേടിയ മിഡ് വൈഫുകളുടെ അഭാവം കുറയ്ക്കാന്‍ കഴിയുമെന്നും ഉച്ചകോടി അഭിപ്രായപ്പെട്ടു. മിഡ് വൈഫുകളുടെ  സേവനം പ്രയോജനപ്പെടുത്തുന്ന കേസുകളില്‍ നോര്‍മ്മല്‍ ഡെലിവറി വര്‍ദ്ധിക്കുന്നതായി കാണാന്‍ സാധിച്ചിട്ടുണ്ടെന്നും ഉച്ചകോടിയില്‍ പങ്കെടുത്ത വിദഗ്ദ്ധര്‍ പറഞ്ഞു.

നിലവിലെ സാഹചര്യത്തില്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ സ്വാഭാവിക പ്രസവത്തേക്കാള്‍ കൂടുതല്‍ സിസേറിയന്‍ ആണ് നടക്കുന്നതെന്നും കേരളത്തിലെ ചില ആശുപത്രികളില്‍ നടത്തിയ സര്‍വേയില്‍ 30 നോര്‍മല്‍ ഡെലിവെറി നടക്കുമ്പോള്‍ സിസേറിയന്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് 150 ഓളമാണെന്ന് പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത വിദഗദ്ധർ ചൂണ്ടിക്കാട്ടി. 

നഴ്സുമാരുടെ പ്രശ്ന പരിഹാര നൈപുണ്യം ആരോഗ്യമേഖല വേണ്ട വിധം പ്രയോജനപ്പെടുത്തുന്നുണ്ടോയെന്ന കാര്യത്തില്‍ നാം ആത്മ പരിശോധന നടത്തണമെന്ന് അഭിപ്രായപ്പെട്ട പ്രൊഫ. ഡോ. ജോര്‍ജ്ജി ഇറലില്‍ ജോയ് ഈ മേഖലയിലെ തൊഴില്‍ സാധ്യതയെ കുറിച്ച് വിശദീകരിച്ചു.

രാജ്യത്തെ മിഡ് വൈഫുകളെ പിന്തുണയ്ക്കുന്നതിന്റെയും പരസ്പര സഹകരണത്തോടെയുള്ള പരിചരണത്തിന് ഊന്നല്‍ നല്‍കിയുള്ള നയ രൂപീകരണത്തിന്റെ ആവശ്യകതയും വിദഗ്ദ്ധര്‍ ചര്‍ച്ച ചെയ്‌തെന്ന് ഉച്ചകോടിക്ക് നേതൃത്വം നല്‍കിയ ബര്‍ത്ത് വില്ലേജ് സ്ഥാപക പ്രിയങ്ക ഇടിക്കുള പറഞ്ഞു. എല്ലാ അമ്മമാര്‍ക്കും അര്‍ഹിക്കുന്ന മികച്ച പരിചരണം ഉറുപ്പുവരുത്തുന്ന രീതിയില്‍ മാതൃ സംരക്ഷണം പുനര്‍ രൂപകല്‍പ്പന ചെയ്യുന്നതടക്കമുള്ള കാര്യങ്ങളും ചര്‍ച്ചാ വിഷയമായെന്ന് പ്രിയങ്ക വ്യക്തമാക്കി.

കൊച്ചി ഹോട്ടല്‍ റാഡിസന്‍ ബ്ലൂവില്‍  നടന്ന ഉച്ചകോടിയില്‍  ട്രൈബല്‍ ഹെല്‍ത്ത് ഇനിഷ്യേറ്റീവ് സഹ സ്ഥാപക ഡോ. ലളിത റെജി, കോട്ടയം ഗവ. നഴ്സിങ് കോളജ് മുൻ അസി. പ്രൊഫസര്‍ ഏലിയാമ്മ അബ്രഹാം, മുതിര്‍ന്ന അഭിഭാഷക ലിസ് മാത്യു, റേണു സൂസന്‍ തോമസ് എന്നിവര്‍ സംസാരിച്ചു. വിവിധ വിഷയങ്ങളെ ആസ്പദമാക്കി നടത്തിയ പാനല്‍ ചര്‍ച്ചയില്‍ ഡോ. ഉഷ, രതി ബാലചന്ദ്രന്‍, മീന കെ,  വനീസ മെയ്സ്റ്റര്‍, പയോഷ്നി ജെയിന്‍, റീന, ഹരീഷ് ഉത്തമന്‍ എന്നിവര്‍ പങ്കെടുത്തു.

Advertisment