കോതമംഗലം: കേരളത്തില്‍ സമരങ്ങളോടും ജനങ്ങളോടും അസഹിഷ്ണുതയുള്ള ഒരു സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ എന്തും പ്രതിക്ഷിക്കാമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍.
ഒരു ജില്ലാ കോണ്‍ഗ്രസ് അദ്ധ്യക്ഷനെ ജീപ്പിലേക്ക് വലിച്ചിഴച്ചെറിയുകയാണ്. സെക്രട്ടേറിയറ്റില്‍ ബോംബ് വെച്ച തീവ്രവാദിയോട് പെരുമാറുന്ന രീതിയിലാണ് എറണാകുളം ജില്ലാ കോണ്‍ഗ്രസ് അദ്ധ്യക്ഷനെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
'വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ താങ്കള്‍ക്കെതിരെ കേസെടുത്താലോ, എനിക്ക് നേരെ മൈക്ക് നീട്ടിവെച്ചിരിക്കുന്ന റിപ്പോര്‍ട്ടര്‍ക്കെതിരെ കേസെുത്താലോ അത്ഭുതപ്പെടേണ്ടതില്ലാത്ത രീതിയിലുള്ള അസ്വസ്ഥതയും അസഹിഷ്ണുതയുമാണ് ഈ സര്‍ക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട മുഖമുദ്ര.
സുരക്ഷ ഉദ്യോഗസ്ഥന്റെ വീട്ടില്‍ സുരക്ഷ വര്‍ധിപ്പിക്കുന്ന സാഹചര്യം ഉണ്ടായ ലോകത്തിലെ അപൂര്‍വ്വം സര്‍ക്കാരുകളില്‍ ഒന്നാണ് കേരള സര്‍ക്കാര്‍. നിയമപരമായി എന്തും ചെയ്യാം, പരാതിയില്ല. രാജ്യത്തെ എല്ലാ നിയമങ്ങളും അനുസരിക്കാന്‍ വിധേയരാണ്, ബാധ്യസ്ഥരാണ്.
നിയമം വിട്ട് വിജയനെന്ന കൊള്ളസംഘത്തിലെ കാവല്‍ക്കാരാണ് എന്ന് വിചാരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്‍മാർ ഭീഷണിപ്പെടുത്തുകയാണ്.
ഞങ്ങളുടെ ശരീരം നോവുന്നത് പോലെ നിങ്ങളുടെ ശരീരവും നോവും. ജനം നിയമം കയ്യില്‍ എടുത്താല്‍ താങ്ങാനുള്ള കപ്പാസിറ്റി കേരളാ പൊലീസിന് ഇല്ല എന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.