ഇടുക്കി : ഉടുമ്പന്നൂർ - മണിയാറംകുടി റോഡും തടിയമ്പാട് പാലവും ആര് എതിർത്താലും യഥാർഥ്യമാക്കുമെന്ന് ഡീൻ കുര്യാക്കോസ്. പദ്ധതി നടപ്പിലാക്കില്ലെന്ന് വ്യാജ പ്രചരണം നടത്തുന്നത് വികസന വിരോധികളാണ്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം അവസാനിച്ചാൽ പദ്ധതി യഥാർഥ്യമാകുമെന്നും ഡീന്‍ പറഞ്ഞു.
പ്രധാനമന്ത്രി ഗ്രാമീണ റോഡ് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് റോഡ് നിർമ്മാണത്തിന് തുക അനുവദിപ്പിച്ചത്. എംപി എന്ന നിലയിൽ താൻ തന്നെ മുൻകൈ എടുത്തു ഒന്നാം റീച്ചിൽ തന്നെ ഈ റോഡിന് തുക നേടിയെടുക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
2 ഘട്ടങ്ങളിലായി റോഡ് നിർമ്മാണം പൂർത്തീകരിക്കുന്നതിനാണ് പദ്ധതി വിഭാവനം ചെയ്തതെന്ന് ഡീൻ പറഞ്ഞു. വനം വകുപ്പിന്റെ അനുമതിക്കായുള്ള എല്ലാ നടപടിക്രമങ്ങളും ഇതിനിടെ പൂർത്തിയാക്കിയിട്ടുണ്ട്.
കേന്ദ്ര സർക്കാരിന്റെ സെൻട്രൽ റോഡ് ഇൻഫ്രാസ്ട്രക്ച്ചർ ഫണ്ട് സേതുബന്ധൻ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തടിയമ്പാട് മരിയാപുരം പാലത്തിന് അനുമതി ലഭ്യമാക്കിയത്. എന്നാൽ കഴിഞ്ഞ 3 മാസമായി നിർവഹണ ഏജൻസിയായ സംസ്ഥാന സർക്കാർ ഈ പദ്ധതിയുമായി ബന്ധപ്പെട്ട് യാതൊരു അനുകൂല നിലപാടും സ്വീകരിക്കുന്നില്ല.
ഇടുക്കി അണക്കെട്ടിൽ നിന്നും കൂടുതൽ ജലം തുറന്ന് വിടുമ്പോൾ തടിയമ്പാട് ചപ്പാത്ത് തകർന്നത് മൂലമാണ് ഇവിടെ 240 മീറ്റർ നീളം വരുന്ന പാലം നിർമ്മിക്കുന്നതിന് എംപി എന്ന നിലയിൽ പദ്ധതി തയ്യാറാക്കിയത്.
2023 ഏപ്രിൽ മാസത്തിലാണ് ഈ പദ്ധതിക്ക് അനുമതി ലഭിക്കുന്നത്. എന്നാൽ കഴിഞ്ഞ ഒരു വർഷമായി പൊതുമരാമത്ത് വകുപ്പ് പദ്ധതി നടപ്പിലാക്കാൻ ആത്മാർത്ഥമായി പരിശ്രമിക്കുന്നില്ല.
ലോക്സഭ തെരഞ്ഞെടുപ്പിന് മുൻപ് തടിയമ്പാട് പാലം യഥാർഥ്യമാക്കുവാൻ എൽഡിഎഫ് സർക്കാരിന് യാതൊരു താല്പര്യവും ഇല്ലെന്നും ഡീൻ കുര്യാക്കോസ് ആരോപിച്ചു.
സംസ്ഥാന സർക്കാരിന് ഒരു രൂപ പോലും ചെലവ് വരാത്ത ഈ പദ്ധതിയുടെ ഫയൽ പൊതുമരാമത്ത്, ധനകാര്യ വകുപ്പുകൾ വൈകിപ്പിക്കുന്നത് ഇടുക്കിയിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. വാഴത്തോപ്പ്, മരിയാപുരം പഞ്ചായത്തുകളിലെ ജനങ്ങളുടെ ആവശ്യം എംപി എന്ന നിലയിൽ ഏറ്റെടുത്താണ് പദ്ധതിക്ക് ആവശ്യമായ തുക കേന്ദ്ര സർക്കാരിൽ നിന്നും അനുവദിപ്പിച്ചത്
മഴക്കാലത്ത് കനത്ത മലവെള്ളപ്പാച്ചിലും ഇടുക്കി ഡാമിൽ നിന്ന് വെള്ളം തുറന്നുവിടുന്ന സാഹചര്യത്തിലെ കുത്തൊഴുക്കും അടക്കമുള്ള സാധ്യതകൾ മുന്നിൽ കണ്ടുകൊണ്ടാണ് പുതിയ പാലത്തിന്റെ നിർമാണത്തിന് പദ്ധതി തയ്യാറാക്കിയത് - ഡീൻ പറഞ്ഞു.