തൊടുപുഴ: അയൽവാസിയായ സ്ത്രീയുമായുണ്ടായ കയ്യാങ്കളിയെ തുടര്‍ന്ന്
റോഡിൽ വീണ വയോധികൻ മരിച്ചു. മുള്ളരിങ്ങാട് സ്വദേശി പുത്തൻപുരയിൽ സുരേന്ദ്രനാണ് (77) മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസി കല്ലിങ്കൽ ദേവകി (62). പൊലീസ് നിരീക്ഷണത്തിൽ ചികിത്സയിലാണ്.
ബുധനാഴ്ച രാവിലെ 10 മണിയോടെ ആയിരുന്നു സംഭവം. ഓട്ടോറിക്ഷയില്‍ വീട്ടിലേക്ക് വരികയായിരുന്ന സുരേന്ദ്രനെ വീടിന് സമീപം ദേവകി തടഞ്ഞു. ഇതുവഴി വാഹനങ്ങൾ പോകാനാകില്ലെന്നും സ്റ്റോപ്പ് മെമ്മോയുള്ളതാണെന്നും പറഞ്ഞ് തര്‍ക്കമുണ്ടായി.
വാക്കേറ്റം കൈയാങ്കളിയിലേക്ക് നീങ്ങുന്നതിനിടെ ഓട്ടോറിക്ഷയുമായി ഡ്രൈവർ തിരികെ പോയി. സമീപത്ത് കിടന്ന കമ്പുപയോഗിച്ച് തന്നെ സുരേന്ദ്രൻ അടിച്ചെന്ന് ദേവകി പൊലീസിനോട് പറഞ്ഞു. പിന്നീട് മല്‍പിടിത്തത്തില്‍ ഇരുവരും താഴെ വീണു. തുടർന്ന് ദേവകി എഴുന്നേറ്റ് വീട്ടിലേക്ക് പോയി. എന്നാൽ സുരേന്ദ്രന് എഴുന്നേൽക്കാനായില്ല.
ഏറെ നേരം സുരേന്ദ്രൻ റോഡിൽ കിടന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടർന്ന് വണ്ണപ്പുറം പഞ്ചായത്ത് പ്രസിഡൻറെത്തി പൊലീസിനെ വിളിച്ച് ആംബുലൻസ് വരുത്തിയാണ് തൊടുപുഴ ജില്ലാ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരിച്ചിരുന്നു.
പോസ്റ്റ്മോർട്ടത്തിനു ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ. വീണപ്പോഴുണ്ടായ പോറലുകളും വെയിലേറ്റ് കിടന്നുണ്ടായ പൊള്ളലും മാത്രമാണ് ശരീരത്തിലുള്ളതെതെന്നും പൊലീസ് പറഞ്ഞു. മരണകാരണം വ്യക്തമായ ശേഷമേ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കൂവെവെന്നും പൊലീസ് വ്യക്തമാക്കി.