ഇടുക്കി: ഇടുക്കി അടിമാലിയിൽ മോഷണ ശ്രമത്തിനിടെ വയോധികയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ കുറ്റം സമ്മതിച്ച് പ്രതികള്‍. കേസിലെ പ്രതികളായ അലക്സും കവിതയും മുമ്പ് പോക്സോ കേസിലെ പ്രതികളായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
ആസൂത്രിത കൊലപാതകമാണ് നടന്നതെന്ന് പൊലീസ് വ്യക്തമാക്കി. അന്തരിച്ച ഫാത്തിമയുമായി അടുപ്പം സ്ഥാപിക്കാൻ പ്രതികൾ ശ്രമിച്ചിരുന്നു. മകൻ വീട്ടിൽ നിന്നു പോയ സമയം മനസിലാക്കി ഇവർ വീട്ടിലെത്തി. ആദ്യം സ്വർണം അഴിച്ചെടുക്കാൻ ശ്രമിച്ചു.
എതിർത്തപ്പോൾ കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കഴുത്തറുക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മോഷ്ടിച്ച മാല സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പണയം വെച്ചതാണ് പ്രതികളെ കുടുക്കിയത്.
അപഹരിച്ച മാല പണയം വച്ച് കിട്ടിയ പണവുമായി ഇവർ കടന്നു കളയുകയായിരുന്നു. തൃശ്ശൂരിലെത്തി പ്രതികൾ രൂപമാറ്റം വരുത്താൻ മുടി വെട്ടിയതായും പൊലീസ് പറഞ്ഞു. വീട് വാടകയ്ക്ക് എടുക്കാനെന്ന വ്യാജേനയാണ് അലക്സും കവിതയും അടിമാലിയിലെത്തിയത്.
ഫാത്തിമ കാസിമിന്‍റെ വീട്ടിലെത്തിയ പ്രതികൾ ശനിയാഴ്ച പകൽ 11 മണിക്കും നാലുമണിക്കുമിടയിലാണ് കൊലപാതകം നടത്തിയത്. വൈകീട്ട് നാല് മണിക്ക് ശേഷം ഫാത്തിമയുടെ മകൻ വീട്ടിലെത്തിയപ്പോഴാണ് ഉമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത്.