തൊടുപുഴ: കെഎസ്ഇബി കള്ള ബില്‍ നല്‍കി വിവാദത്തിലായ തൊടുപുഴ സംഭവത്തില്‍ നവകേരള സഭയില്‍ പരാതി നല്‍കി സദസ് കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ ഉപഭോക്താക്കളുടെ കണക്ഷന്‍ വിഛേദിക്കാന്‍ കെഎസ്ഇബി അധികൃതരെത്തിയത് വെങ്ങല്ലൂരില്‍ സംഘര്‍ഷത്തിനിടയാക്കി.
വെങ്ങല്ലൂര്‍ വേങ്ങത്താനം ഭാഗത്ത് കെഎസ്ഇബിയുടെ മീറ്റര്‍ റീഡിംങ്ങില്‍ ഉണ്ടായ അപാകതകളെ തുടര്‍ന്ന് പതിനായിരങ്ങള്‍ ബില്ല് നല്‍കിയ സംഭവത്തിലാണ് ഇന്ന് നാടകീയ സംഭവങ്ങല്‍ അരങ്ങേറിയത്.
കെഎസ്ഇബി അധികൃതര്‍ ആദ്യമെത്തിയത് സണ്ണി സെബാസ്റ്റ്യന്‍ മണര്‍കാടിന്‍റെ വീട്ടിലായിരുന്നു. പതിവായി 2200 - 2500 രൂപ ബില്‍ വന്നിരുന്ന സണ്ണിക്ക് കഴിഞ്ഞ ജൂലൈയില്‍ നല്‍കിയത് 60000 രൂപയുടെ ബില്ലായിരുന്നു. ഇത് അടച്ചില്ലെങ്കില്‍ കണക്ഷന്‍ കട്ട് ചെയ്യുമെന്നായിരുന്നു ഭീഷണി. സണ്ണി അടക്കം ഇങ്ങനെ ബില്ല് കിട്ടിയത് 17 ഉപഭോക്താക്കള്‍ക്കായിരുന്നു. എല്ലാവര്‍ക്കും ശരാശരി 25000 ത്തിനു മുകളിലായിരുന്നു ബില്‍.
കണക്ഷന്‍ വിഛേദിക്കും എന്ന വാശിയില്‍ കെഎസ്ഇബി അധികൃതര്‍ എത്തിയതോടെ ഡീന്‍ കുര്യാക്കോസ് എംപി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറെ വിളിച്ച് സംഭവത്തിന്‍റെ ഗൗരവം അറിയിച്ചു. എന്നിട്ടും അധികൃതര്‍ അനങ്ങിയില്ല.
ഇതോടെ തൊടുപുഴ നഗരസഭാ ചെയര്‍മാന്‍ സതീഷ് ജോര്‍ജും വാര്‍ഡ് കൗണ്‍സിലര്‍ കെ ദീപക്കും ഉള്‍പ്പെടെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ സ്ഥലത്തെത്തി.
ആരു വന്നാലും തുക അടച്ചില്ലെങ്കില്‍ കണക്ഷന്‍ വിഛേദിക്കും എന്ന വാശിയില്‍ കെഎസ്ഇബി. എങ്കില്‍ പിന്നെ അതൊന്ന് കാണണമെന്നായി ചെയര്‍മാന്‍. കണക്ഷന്‍ വിഛേദിച്ചാല്‍ ഒരെണ്ണം ഈ മുറ്റത്തുനിന്ന് പുറത്തിറങ്ങില്ലെന്ന മുന്നറിയിപ്പും നഗരസഭാ ചെയര്‍മാന്‍ നല്‍കി. ഉടന്‍ ആളുകളും തടിച്ചുകൂടി. രാവിലെ 11.30 -ഓടെയായിരുന്നു സംഭവം. ഒന്നര മണിക്കൂര്‍ നേരം ശ്രമിച്ചിട്ടും നഗരസഭാ ചെയര്‍മാനടക്കം ചെറുത്തുനിന്നതോടെ കെഎസ്ഇബി അധികൃതര്‍ ഇവിടെ നിന്നും പിന്മാറി.
അടുത്ത ഊഴം വേങ്ങത്താനത്തു തന്നെയുള്ള എംഎസ് പവനന്‍റെ വീട്ടിലായിരുന്നു. പവനന് സാധാരണ ബില്‍ 2000 - 2800 ആയിരുന്നു. പക്ഷേ ജൂലൈയില്‍ കിട്ടിയത് 38000 രൂപ. തുക അടക്കാത്തതിനാല്‍ വിഛേദിക്കും എന്നായിരുന്നു ഭീഷണി. ഇതോടെ നഗരസഭാ ചെയര്‍മാനും സിപിഎമ്മിന്‍റെയും ബിജെപിയുടെയും പ്രതിനിധികള്‍ അടക്കമുള്ളവര്‍ ഇവിടേക്കെത്തി. ഇവിടെയും നാട്ടുകാരും ഉദ്യോഗസ്ഥരും തമ്മില്‍ വാക്ക് തര്‍ക്കം കൈയ്യാങ്കളിയുടെ വക്കില്‍വരെയെത്തിയതോടെ പോലീസും സ്ഥലത്തെത്തി.
ഒടുവില്‍ നഗരസഭാ ചെയര്‍മാനും പോലീസും ചേര്‍ന്നുണ്ടാക്കിയ ധാരണ പ്രകാരം ശനിയാഴ്ച ചെയര്‍മാന്‍റെ ചേംബറില്‍ കെഎസ്ഇബി ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി ചര്‍ച്ച ചെയ്യാമെന്ന ഉറപ്പിലാണ് ആളുകള്‍ പിരിഞ്ഞത്.
കഴിഞ്ഞ ജൂലൈയിലായിരുന്നു വേങ്ങത്താനത്ത് കെഎസ്ഇബിയുടെ 'കള്ളബില്‍ കൊള്ള' അരങ്ങേറിയത്. മാസം 900 രൂപ ശരാശരി ബില്‍ വന്നിരുന്ന വീട്ടമ്മയ്ക്ക് നല്‍കിയത് 1.25 ലക്ഷം രൂപയുടെ ബില്ലായിരുന്നു. നാട്ടുകാര്‍ ചോദ്യം ചെയ്തതോടെ ഇത് 25000 ആയി കുറച്ചു.
അന്ന് നാട്ടുകാര്‍ സംഘടിച്ച് കെഎസ്ഇബി ഓഫീസിലെത്തിയപ്പോള്‍ ഇത് തങ്ങളുടെ ഭാഗത്തുനിന്നും സംഭവിച്ച അപാകതയാണെന്നും ഇതിന്‍റെ പേരില്‍ ആരുടെയും കണക്ഷന്‍ വിഛേദിക്കില്ലെന്നും ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കിയിരുന്നു. തങ്ങളുടെ ഭാഗത്തുനിന്നും സംഭവിച്ച അപാകതയ്ക്ക് വിജിലന്‍സ് അന്വേഷണം നടത്തുമെന്നും ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കിയതാണ്.
കെഎസ്ഇബിക്കാരുടെ ഉറപ്പില്‍ വിശ്വാസമില്ലാത്തതിനാല്‍ നാട്ടുകാര്‍ കോടതിയേയും സമീപിച്ചിരുന്നു. കോടതി അടുത്ത മാസം ഈ കേസ് പരിഗണിക്കാനിരിക്കെയാണ് തിരക്കിട്ട് ഉദ്യോഗസ്ഥരുടെ ഡസ്കണക്ഷന്‍ ഓപ്പറേഷന്‍.
ഇതിനു പുറമെ ഏഴോളം പേര്‍ക്ക് കഴിഞ്ഞ മെയ് മുതല്‍ കെഎസ്ഇബി ബില്ലും നല്‍കുന്നില്ല. ഇനി ഈ തുകയെല്ലാം കൂടി ഒന്നിച്ച് ലക്ഷങ്ങളുടെ ബില്‍ വരുമോ എന്ന ആശങ്കയിലാണ് നാട്ടുകാര്‍.