ഇടുക്കി : മന്ത്രി റോഷി അഗസ്റ്റിൻ്റെ അധ്യക്ഷതയിൽ ഇടുക്കിയിൽ ഇന്ന് സർവ്വകക്ഷി യോഗം ചേർന്നു. വന്യമൃഗ ശല്യം രൂക്ഷമായ ഇടുക്കിയിൽ ആർ ആർ ടി ടീമിൻ്റെ സേവനം മുഴുവൻ സമയം ഉറപ്പാക്കുമെന്ന ഉറപ്പും മന്ത്രി റോഷി അഗസ്റ്റിൻ നൽകി.
നഷ്ടപരിഹാരം നൽകുന്നതിലുള്ള വീഴ്ച്ചകൾ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. നേര്യമംഗലത്ത് വീട്ടമ്മയുടെ മരണത്തെ തുടർന്നാണ് യോഗം വിളിക്കാൻ സർക്കാർ തീരുമാനിച്ചത്.
മാങ്കുളത്ത് സ്ഥാപിച്ച എ ഐ ക്യാമറ മറ്റ് പ്രദേശത്തും ആവശ്യമെങ്കിൽ സ്ഥാപിക്കുമെന്നും ആർ ആർ ടി വിപുലീകരിക്കാനുള്ള നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫെൻസിംഗ് മെയിൻ്റനൻസ് വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി നടപ്പിലാക്കും. ഇത് ഒന്ന് രണ്ട് വർഷം കൊണ്ട് പൂർത്തിയാക്കാനും മന്ത്രി നിർദേശിച്ചു.
ഇടുക്കിയിലെ മലയോര പ്രദേശങ്ങളിലെ വെളിച്ചം ഇല്ലാത്ത സ്ഥലങ്ങളിൽ വെളിച്ച സൗകര്യം എത്തിക്കാനും തീരുമാനമായി. ഇതിനായി എം പി എം എൽ എ ഫണ്ട് വിനിയോഗിക്കും. പടയപ്പ പുറത്തിറങ്ങാതെ നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കാട്ടിൽ വെള്ളവും തീറ്റയും ഉറപ്പാക്കാൻ എന്തെല്ലാം ചെയ്യാം എന്നതിനെ പറ്റിയുള്ള പഠനത്തിനും മന്ത്രി നിർദ്ദേശം നൽകി. വന്യമൃഗ ശല്യങ്ങൾ രൂക്ഷമായ സ്ഥലങ്ങളിൽ വാർഡ് തല സമിതികൾ രൂപികരിക്കാനും മന്ത്രി ആവശ്യപ്പെട്ടു.