ഇടുക്കി: കാടുകയറിയ കാട്ടുകൊമ്പൻ പടയപ്പ വീണ്ടും ജനവാസ മേഖലയിൽ എത്തി. ഇന്നലെ രാത്രിയോടെ കുറ്റിയാർവാലിയിൽ എത്തിയ കാട്ടാന കൃഷികൾ നശിപ്പിക്കുകയും മേഖലയിൽ ഭീതി പടർത്തുകയും ചെയ്തു.
വനപാലകരെത്തി കാട്ടാനയെ ഇവിടെ നിന്നും തുരത്തിയെങ്കിലും കാട്ടാന തൊഴിലാളികൾ താമസിക്കുന്ന കൊരണ്ടിക്കാട് മേഖലയിൽ നിലയുറപ്പിച്ചിരിക്കുകയാണ്.
ജനവാസമേഖലയിലും ദേശീയ-അന്തർദേശീയ പാതകളിലും ഇറങ്ങി ഭീകര അന്തരീക്ഷം ഉണ്ടാക്കുകയും വാഹനങ്ങൾ തടയുകയും ചെയ്യുന്ന പ്രവണ വർദ്ധിച്ചതോടെ വനം മന്ത്രി ആനയെ ഉൾക്കാട്ടിലേക്ക് ഓടിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നു.
തുടർന്ന് വനം വകുപ്പിൻ്റെ ആർആർറ്റി സംഘം പടയപ്പയെ കാട്ടിലേക്ക് തുരത്തുന്ന നടപടികൾ ആരംഭിക്കുകയും ഒരു മാസം മുൻപ് കാട്ടാനയെ കാടുകയറ്റുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും ആന ജനവാസമേഖലയിൽ എത്തിയത് തിരിച്ചടിയായിരിക്കുകയാണ്.