കോട്ടയം: കേരള കോൺഗ്രസ് ജോസഫിൽ നിന്നും ഉന്നതാധികാരസമിതി അംഗം അറക്കൽ ബാലകൃഷ്ണൻ രാജിവച്ചു. ഇനി മുതൽ കേരള കോൺഗ്രസ് ജോസ് കെ മാണിക്ക് ഒപ്പം പ്രവർത്തിക്കും. ജോസഫ് വിഭാഗം കൊല്ലം ജില്ലാ പ്രസിഡണ്ടായിരുന്നു.
ജോസഫ് ഗ്രൂപ്പിൽ നടക്കുന്നത് വ്യക്തി താൽപര്യങ്ങൾ എന്ന് അറക്കൽ ബാലകൃഷ്ണപിള്ള ആരോപിച്ചു. മോൻസ് ജോസഫിന്റെ അപ്രമാദിത്വം ആണ് ജോസഫ് വിഭാഗത്തിൽ നടക്കുന്നതെന്നും യുഡിഎഫിനെ ചതിച്ച ആളാണ് ഇപ്പോൾ യുഡിഎഫ് സ്ഥാനാർത്ഥിയായി നിൽക്കുന്ന ഫ്രാൻസിസ് ജോർജെന്നും ബാലകൃഷ്ണപിള്ള ആരോപിച്ചു. ഒരു നിലപാടില്ലാത്ത വ്യക്തിയാണ് ഫ്രാൻസിസ് ജോർജ് എന്നും അറക്കൽ ബാലകൃഷ്ണപിള്ള കൂട്ടിച്ചേര്‍ത്തു.
വ്യക്തമായ ഭരണഘടനയോ നയപരിപാടികൾ ഇല്ലാതെ ഏതാനും ചില വ്യക്തികളുടെ രാഷ്ട്രീയ താൽപര്യം മാത്രം സംരക്ഷിക്കാൻ പ്രവർത്തിക്കുന്ന പാർട്ടിയാണ് ജോസഫ് വിഭാഗം എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഭാവി കാര്യങ്ങൾ പിന്നീട് തീരുമാനിക്കും.
നേരത്തെ യുഡിഎഫ് വിട്ട കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ് സജി മഞ്ഞക്കടമ്പില്‍ എന്‍ഡിഎ മുന്നണിയുടെ ഭാഗമാവും. കേരള കോണ്‍ഗ്രസ് എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ച് എന്‍ഡിഎക്കൊപ്പം പ്രവര്‍ത്തിക്കാനാണ് തീരുമാനം. ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിക്ക് പിന്തുണ പ്രഖ്യാപിക്കും.