കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ ജയിലില്‍ ആക്കാത്തത് എന്തുകൊണ്ടാണെന്നു കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്ത് ബി.ജെ.പിയെ എതിർക്കുന്ന രണ്ട് മുഖ്യമന്ത്രിമാര്‍ ജയിലിലാണ്. പക്ഷേ പിണറായി വിജയന് ഒന്നും സംഭവിക്കുന്നില്ല.
ഒരാള്‍ ബിജെപിയെ ആക്രമിച്ചാല്‍ 24 മണിക്കൂറിനകം തിരിച്ച് ആക്രമിക്കുന്നതാണ് അവരുടെ ശൈലി. വിമർശനവും എതിർപ്പും സത്യസന്ധമായാൽ മാത്രമേ ബി.ജെ.പി പിന്നാലെ വന്ന് ആക്രമിക്കൂവെന്നു രാഹുൽ പറഞ്ഞു.
ഇന്ത്യ ഗവൺമെൻ്റ് അധികാരത്തിൽ എത്തിയാൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകളുടെ അക്കൗണ്ടിൽ ഒരു വർഷം ഒരു ലക്ഷം രൂപ ലഭ്യമാക്കും. ഈ രാജ്യത്തിൻ്റെ ഭാവി സംരക്ഷിക്കാനുള്ള അവകാശമായി ഇതിനെ കാണാം.ഇത്തരം തീരുമാനം എടുക്കുന്ന ലോകത്തെ ആദ്യ സർക്കാരാകും ഇന്ത്യ മുന്നണി സർക്കാർ. 50 ശതമാനം സംവരണം വനിതകൾക്ക് എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലും നൽകുമെന്നും രാഹുൽ കോട്ടയത്ത് പറഞ്ഞു.
തിരുനക്കര പഴയ ബസ് സ്റ്റാൻഡ് മൈതാനത്ത് നടന്ന പൊതുസമ്മേളനത്തിൽ യു.ഡി.എഫ് സ്ഥാനാർഥികളായ ഫ്രാൻസിസ് ജോർജ് (കോട്ടയം), കൊടിക്കുന്നിൽ സുരേഷ് (മാവേലിക്കര), ആന്റോ ആന്റണി (പത്തനംതിട്ട) എന്നിവർ പങ്കെടുത്തു.
വൈകിട്ട് നാലരയോടെ ഹെലികോപ്റ്ററിൽ നാഗമ്പടം നെഹ്റു സ്റ്റേഡിയത്തിൽ എത്തിയ രാഹുൽ ഗാന്ധി ശാസ്ത്രി റോഡിലൂടെ സെൻട്രൽ ജംങ്ഷനിലേക്കും ഇവിടെ നിന്ന് ഗാന്ധി സ്ക്വയർ വഴി സമ്മേളന വേദിയിലേക്ക് എത്തിയത്.