കുമരകം: ജലാശയങ്ങളിൽ പോളതിങ്ങി നിറഞ്ഞതാേടെ തൊഴിൽ ഇല്ലാതെ ഒരു കൂട്ടം ജനം ദുരിതത്തിൽ.
വിനോദസഞ്ചാര മേഖലയിൽ പ്രവർത്തിക്കുന്നവരും കായലിൽ പണിയെടുക്കുന്ന മത്സ്യതൊഴിലാളികളും നേരിടുന്നത് വലിയ പ്രതിസന്ധി.
കായലിനെ ആശ്രയിച്ച് മത്സ്യബന്ധനം പോലുള്ള തൊഴിൽ ചെയ്തു ജീവിക്കുന്ന തൊഴിലാളികൾ പട്ടിണിയിലാണെന്നതാണ് വസ്തുത. പോള തിങ്ങി നിറഞ്ഞ തോടെ മീൻ പിടിക്കാനോ കക്കാ വാരാൻ പോകാൻ പറ്റാത്ത അവസ്ഥയാണിപ്പോൾ ള്ളത്.
ഉയർന്ന താപനിലയ്ക്കൊപ്പം ജലയാനങ്ങളിലൂടെയുള്ള യാത്രയും തടസപ്പെട്ടതോടെ വിദേശസഞ്ചാരികളും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന സഞ്ചാരികളും ഇപ്പോൾ കുമരകം, അയ്മനം തുടങ്ങിയ സ്ഥലങ്ങളിലേക്കു വിനോദയാത്രയ്ക്കായി എത്തുന്നില്ല. പാേളയും കായൽ ടൂറിസത്തിന് വർഷങ്ങളായി ആഘാതമേല്പിച്ചു കൊണ്ടിരിക്കുകയാണ്. എന്നാലിതിന് പരിഹാരം കാണാൻ വേണ്ടപ്പെട്ട വകുപ്പുകൾക്കൊന്നും സാധിക്കുന്നില്ല.
ഉപ്പുവെള്ളം കയറാതെ ഇരിപ്പൂ നെൽകൃഷിക്കായി തണ്ണീർമുക്കത്ത് നിർമിച്ച ബണ്ട് വർഷങ്ങളായി മാർച്ച് -15ന് തുറക്കാത്ത അവസ്ഥയുണ്ട്. ഏപ്രിൽ പകുതിയോടെ ബണ്ട് തുറക്കുമ്പോൾ വേനൽമഴയും തുടർന്ന് വർഷകാലവും ആരംഭിക്കുന്നതിനാൽ കാര്യമായ തോതിൽ അപ്പർകുട്ടനാട്ടിൽ ഉപ്പുവെള്ളം കയറില്ല.
മഴ പെയ്തു തുടങ്ങുന്നതോടെ പോള അതിവേഗം വളരുകയും ചെയ്യുകയാണ്. ഇതിന് എത്രയും വേഗം പരിഹാരം കണ്ടെത്തണമെന്നാണ് പ്രദേശവാസികൾ പറയുന്നത്.
പോളവാരൽ യന്ത്രം ഉപയോഗിച്ചും തൊഴിലുറപ്പ് തൊഴിലാളികളെക്കൊണ്ട് നാമമാത്രമായി വാരിച്ചും പോളശല്യം ഒഴിവാക്കാനാകില്ലെന്ന് തെളിഞ്ഞതാണ്. പോളയെ നശിപ്പിക്കാൻ ഉതകുന്ന മാർഗങ്ങൾ കണ്ടെത്തിയില്ലെങ്കിൽ മത്സ്യബന്ധന മേഖലയും കായൽ ടൂറിസവും തകരുകയും ചെയ്യും.