തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥ് ക്രൂരമായ മർദ്ദനത്തെതുടർന്ന് മരിച്ച സംഭവത്തിൽ ശക്തമായ നടപടികളെടുക്കാതെ ഗുരുതരമായ കൃത്യവിലോപം കാട്ടിയതിന് വി.സിയായിരുന്ന ഡോ.എം.ആർ ശശീന്ദ്രനാഥിനെ ചാൻസലറുടെ അധികാരമുപയോഗിച്ച് ഗവർണർ സസ്പെൻഡ് ചെയ്തത് ഹൈക്കോടതി ശരിവച്ചു.
ഇത് സർക്കാരിന് കനത്ത പ്രഹരമായി മാറി. കേരളത്തിലാദ്യമായാണ് ഒരു വി.സിയെ ഗവർണർ സസ്പെൻഡ് ചെയ്തത്. ഗവർണറുടെ നടപടി കോടതിയിൽ നിയമപരമായി ചോദ്യം ചെയ്യുന്നില്ലെന്ന് ആദ്യം നിലപാടെടുത്ത ശശീന്ദ്രനാഥ്, സർക്കാരിന്റെ സമ്മർദ്ദത്തെതുടർന്നാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഈ ഹർജിയാണ് വാദത്തിനുശേഷം തള്ളിക്കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടത്.
വിസിയെ സസ്പെൻഡ് ചെയ്യാനുള്ള ഗവർണർക്കുള്ള അധികാരപരിധി ചോദ്യം ചെയ്തായിരുന്നു ഹർജി ഫയൽ ചെയ്തിരുന്നത്. ഹർജിയിൽ സ്റ്റേ അനുവദിക്കാൻ വിസമ്മതിച്ച കോടതി വിശദമായ വാദങ്ങൾക്ക് ശേഷമാണ് വിധി പ്രഖ്യാപിച്ചത്.
ഡോ. കെ.എസ്. അനിലിനാണ് ഇപ്പോൾ വൈസ് ചാൻസലറുടെ ചുമതല ഗവർണർ നൽകിയിട്ടുള്ളത്. സിദ്ധാർത്ഥിന്റെ മരണത്തിൽ യൂണിവേഴ്സിറ്റി അധികൃതരെ പ്രോചാൻസലറായ മന്ത്രി ജെ.ചിഞ്ചുറാണി വെള്ളപൂശിയതിന് പിന്നാലെയാണ് ഗവർണർ സസ്പെൻഷൻ ഷോക്ക് നൽകിയിരുന്നത്.
സിദ്ധാർത്ഥിന്റെ മാതാപിതാക്കൾ പരാതിനൽകിയതിനെത്തുടർന്ന് ഗവർണർ ഡി.ജി.പിയോടും യൂണിവേഴ്സിറ്റിയോടും വിശദീകരണം തേടിയിരുന്നു. ചുമതലകളും കടമകളും നിർവഹിക്കുന്നതിൽ വി.സി ഉദാസീനവും നിർദ്ദയവും അവജ്ഞയും ഗുരുതര കൃത്യവിലോപവും കാട്ടിയെന്നും സർവകലാശാലാ കാര്യങ്ങളിൽ ആത്മാർത്ഥതയും തീവ്രതയും കാട്ടിയില്ലെന്നും സസ്പെൻഷൻ ഉത്തരവിലുണ്ടായിരുന്നു. സിദ്ധാർഥൻ നേരിട്ട അതിക്രമം തടയുന്നതിൽ വീഴ്ചയുണ്ടായി.
പോസ്റ്റുമാർട്ടത്തിന് ശേഷം കോളേജിലെത്തിച്ച മൃതദേഹം നെടുമങ്ങാട്ടേക്ക് കൊണ്ടുപോയി. അപ്പോഴൊന്നും ഹോസ്റ്റലിൽ ഇത്തരം ക്രൂരത നടന്നതായി കോളേജിൽ ആർക്കും അറിയില്ലായിരുന്നു എന്നാണ് ശശീന്ദ്രനാഥ് ഗവർണറെ അറിയിച്ചത്. വിദ്യാർത്ഥികളിൽ ഒരാൾ പോലും ക്രൂരതയെക്കുറിച്ച് ഒരു സൂചന പോലും നൽകിയില്ല.
ഭാവിയിലുണ്ടായേക്കാവുന്ന ഭവിഷ്യത്തുകൾ ഭയന്നായിരിക്കാം ഇത്. വൈത്തിരി എസ്.ഐ കോളേജിലെ ഡീനിന്, സിദ്ധാർത്ഥിന്റേത് റാഗിംഗ് കാരണമുള്ള ആത്മഹത്യയാണോയെന്ന് അന്വേഷിക്കാൻ കത്ത് നൽകി. 12പ്രതികളുടെ പേര് സഹിതമുള്ള വിദ്യാർത്ഥികളുടെ പരാതിയിൽ യു.ജി.സി, വെറ്ററിനറി കൗൺസിൽ, കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് എന്നിവ വിശദീകരണം തേടി.
വകുപ്പ് മേധാവികളുടെയും സ്റ്റുഡന്റ് അഡ്വൈസർമാരുടെയും അസി.വാർഡർമാരുടെയും യോഗം വിളിക്കാൻ ഡീനിനോട് നിർദ്ദേശിച്ചു. വി.സി നൽകിയ ഈ വിശദീകരണം ഗവർണർ അപ്പാടെ തള്ളിക്കളഞ്ഞിരുന്നു.
സർവകലാശാലയിലെ മുതിർന്ന ഉദ്യോഗസ്ഥർ ക്യാമ്പസിലുള്ളപ്പോൾ 3ദിവസം നീണ്ട ക്രൂരസംഭവം അധികൃതർ അറിഞ്ഞില്ലെന്നത് ദുരൂഹമാണെന്ന് ഗവർണർ വിലയിരുത്തി. പോസ്റ്റുമാർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നത് ഇത് റാഗിംഗല്ല, കൊലപാതകമാണെന്നാണ്. ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ അനുവദിച്ചില്ല.
സർവകലാശാലാ ഹോസ്റ്റലുകൾ എസ്.എഫ്.ഐ അവരുടെ താവളമാക്കി മാറ്റിയിരിക്കുന്നു. അവിടെ ക്രിമിനൽ, അനധികൃത പ്രവർത്തനങ്ങൾ നടക്കുന്നു. സർവകലാശാലാ അധികൃതർക്കു പോലും ഹോസ്റ്റലിലേക്ക് പോവാൻ ഭയമാണ്.
എസ്.എഫ്.ഐ പോപ്പുലർ ഫ്രണ്ടുമായി ചേർന്ന് പ്രവർത്തിക്കുന്നു. പോലീസ് അന്വേഷണത്തിൽ വിശ്വാസമില്ല. മികച്ച സേനയാണെങ്കിലും ഭരണപാർട്ടി പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല- ഗവർണർ വ്യക്തമാക്കി.
സസ്പെൻഷൻ നടപടിയെ എതിർത്ത് മന്ത്രി ചിഞ്ചുറാണി പറഞ്ഞത് ഇങ്ങനെ- വി.സിയെ സസ്പെൻഡ് ചെയ്ത ഗവർണറുടെ നടപടിയെ സ്വാഗതം ചെയ്യുന്നില്ല. ഇതിനോട് യോജിക്കുന്നില്ല.
കുട്ടികൾ തമ്മിലുള്ള പ്രശ്നമാണ് യൂണിവേഴ്സിറ്റിയിലുണ്ടായത്. മരണവാർത്ത കുടുംബത്തെ അറിയിക്കുന്നതിലാണ് ഡീനിന് വീഴ്ചയുണ്ടായത്. ഇതെല്ലാം തള്ളിക്കളഞ്ഞാണ് വി.സിയെ സസ്പെൻഡ് ചെയ്തത്.